ആലുവ: സംസ്ഥാന പോലീസ് സേനയ്ക്ക് പേരുദോഷം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കടുത്ത അനാസ്ഥകൾക്ക് കാരണം ഡിജിപി ജനുവരിയിൽ പരിഷ്കരിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വിഭജനമെന്ന് ആക്ഷേപം.
പുതിയ പരിഷ്കാര പ്രകാരം 471 സ്റ്റേഷനുകളിൽ 203 ഇടത്ത് എസ്എച്ച്ഒ ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് കൈമാറിയിരുന്നു. ശേഷിക്കുന്ന സ്റ്റേഷനുകളിൽ ഡിവൈഎസ്പിമാരുടെ നിയന്ത്രണത്തിൽ പ്രിൻസിപ്പൽ എസ്ഐമാർക്കായിരുന്നു എസ്എച്ച്ഒ ചുമതല.
ഇതോടെ ഡിവൈഎസ്പിമാർക്ക് പണി കൂടുകയും സിഐമാർ ഒരു സ്റ്റേഷൻ പരിധിയിൽ ഒതുങ്ങുകയും ചെയ്തു. അടുത്തിടെ കോളിളക്കം സൃഷ്ടിച്ച കോവളത്തെ വിദേശ വനിതയുടെ കൊലപാതകം, വരാപ്പുഴ കസ്റ്റഡി മരണം, ചങ്ങരംകുളം സിനിമാ തിയറ്റർ പീഡനം, ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ദുരഭിമാനകൊലവരെ വിരൽ ചൂണ്ടുന്നത് ലോക്കൽ പോലീസിന്റെ അന്വേഷണ വീഴ്ചയിലാണ്.
പുതിയ പരിഷ്കാരത്തിലെ ചുമതലയിലുള്ള അവ്യക്തതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പോലീസിലെ ഒരു വിഭാഗത്തിന്റെ ആരോപണം.
സ്റ്റേഷനുകളുടെ മേൽനോട്ടം സംബന്ധിച്ച് ഡിവൈഎസ്പി മുതൽ എസ്ഐ വരെയുള്ളവർ ഇടപെടേണ്ട കേസുകളും പരാതികളും സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബഹ്റ ഇതിനകം രണ്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകൾ കൈയിൽ കിട്ടിയ ഉദ്യോഗസ്ഥർ വ്യക്തതയില്ലാതെ ഇരിക്കുന്നതിനിടയിലാണ് വിവാദമായ വരാപ്പുഴ കസ്റ്റഡി മരണം ഉണ്ടാകുന്നത്.
പോലീസ് പ്രതിസ്ഥാനത്ത് വന്ന ഈ കേസിനെ തുടർന്ന് പുതുക്കി പണിത മറ്റൊരു സർക്കുലർ ഡിജിപി വീണ്ടും ഇറക്കി. ഇതുപ്രകാരം എസ്ഐമാർക്ക് ചുമതലയുള്ള സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന പ്രമാദമായ കേസുകൾ ഡിവൈഎസ്പിയെക്കൊണ്ട് നേരിട്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. ഡിജിപിയുടെ ഈ പുതിയ ഉത്തരവോടെ ഡിവൈഎസ്പിമാരുടെ ജോലി ഭാരം ഏറി.
ഒരു ഡിവൈഎസ്പിയുടെ കീഴിൽ പത്തോളം വരെ സ്റ്റേഷനുകളുടെയും ട്രാഫിക് യൂണിറ്റിന്റെയും കർശന ചുമതലയായി. ഇതിനിടയിൽ സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ നടപടിയായില്ലെങ്കിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വാദികൾ ഡിവൈഎസ്പിമാരെ സമീപിക്കാനും തുടങ്ങി.
പരാതികളെല്ലാം പരിശോധിച്ച് പരിഹരിക്കാൻ എല്ലായിടത്തും ഇതോടെ ഡിവൈഎസ്പിമാർ നേരിട്ട് എത്തേണ്ട ഗതികേടിലാവുകയും ചെയ്തു. വിവിഐപി ഡ്യൂട്ടികളുടെ ഭാഗമായി രാപ്പകൽ ഭേദമില്ലാതെ ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിമാരുടെ സാന്നിദ്ധ്യം കൂടി നിർബന്ധമായതോടെ ഇവരുടെ ജോലി ഭാരം ഇരട്ടിച്ചിരിക്കുകയാണ്.
സുഗമമായ നിലയിൽ പ്രവർത്തിച്ചിരുന്ന പോലീസ് സംവിധാനത്തെ പുതിയ പരിഷ്കാരം മൂലം താളം തെറ്റിച്ചതായിട്ടാണ് പൊതുവെയുള്ള വിലയിരുത്തൽ.