കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെ ഉടസ്ഥതയിലുള്ള സ്ഥാപനത്തിനു നേർക്ക് വ്യാപക ആക്രമണം. എടപ്പള്ളിയിലെ “ദേ പുട്ട്’ തല്ലിത്തകർത്തതിനു പിന്നാലെ കോഴിക്കോട്ടുള്ള ദേ പുട്ട് എന്ന റെസ്റ്റോറന്റിനു നേർക്കും ആക്രമണമുണ്ടായി.
പ്രതിഷേധമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ റെസ്റ്റോറന്റ് തല്ലിത്തകർക്കുകയായിരുന്നു. ബൈപ്പാസിൽ പുതിയറ ജയിലിനു സമീപം താരിഫ് ആർക്കേഡിലായിരുന്നു ദേ പുട്ടിന്റെ ശാഖ പ്രവർത്തിക്കുന്നത്. ദിലീപിന്റെയും സംവിധായകൻ നാദിർഷായുടെയും ഉടമസ്ഥതയിലുള്ളതാണ് ദേ പുട്ട്.
അതേസമയം, ദിലീപിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ-വ്യാപാര സ്ഥാപനങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടിയിലെ ദിലീപിന്റെ തിയറ്റർ സമുച്ചയത്തിലേക്ക് കെഎസ് യു പ്രവർത്തകർ മാർച്ച് നടത്തി. ഇവിടെയും പോലീസ് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.