ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ ഞാനേറെ അസ്വസ്ഥനാണ്! ജിഷ കേസുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ദിലീപ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

YTRYTR

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ താരത്തെക്കുറിച്ചുള്ള ഗഹനമായ ഗവേഷണത്തിലാണ്. സഹപ്രവര്‍ത്തക കൂടിയായ സ്ത്രീയെ അപമാനിച്ചതിന് അറസ്റ്റിലായ ദിലീപ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ 2016 മെയ് 4ന് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് വീണ്ടും ആളുകള്‍ പൊക്കിയെടുത്തിരിക്കുന്നത്. അനുദിനം സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഒരമ്മയുടെ മകന്‍ എന്ന് നിലയില്‍ , ഒരു സഹോദരിയുടെ ഏട്ടന്‍ എന്ന നിലയില്‍, ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയും ചെയ്യുന്നുവെന്നാണ് ദിലീപ് അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

അന്ന് ദിലീപ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചതിങ്ങനെ…

നമ്മുടെ നാട് എങ്ങോട്ടാണു പോകുന്നത്? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ് പുറത്ത് വരുന്നത്. ഒരമ്മയുടെ മകന്‍ എന്ന നിലയില്‍ , ഒരു സഹോദരിയുടെ ഏട്ടന്‍ എന്ന നിലയില്‍, ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു. സ്വന്തം വീടിന്റെ ഉള്ളില്‍പ്പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ് എന്നെപ്പോലെ പെണ്‍മക്കളുള്ള എല്ലാ അച്ഛനമ്മമാരുടേയും തീരാവേദനയാണ് . ദല്‍ഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മള്‍ അറിയുന്നു. ആരെയാണു നമ്മള്‍ രക്ഷകരായ് കാണേണ്ടത്?

ഗോവിന്ദച്ചാമിമാര്‍ തിന്നുകൊഴുത്ത് ജയിലുകളില്‍ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാര്‍, നമ്മള്‍ തന്നെ, നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികള്‍ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ ”ലൂപ്പ് ഹോള്‍സി”ലൂടെ ആയുസ്സ് നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകള്‍ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങള്‍മാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികള്‍ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം, ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട് വേട്ടക്കാരന്‍ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട് നിയമവും സമൂഹവും എന്തിനുകാണിക്കണം. നിയമങ്ങള്‍ കര്‍ക്കശമാവണം, നിയമം ലംഘിക്കുന്നവന് ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങള്‍ക്കും, കുറ്റവാളികള്‍ക്കും കുറവുണ്ടാവൂ. എങ്കിലെ സൗമ്യമാരും, നിര്‍ഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ. അതിന് ഒറ്റയാള്‍ പോരാട്ടങ്ങളല്ല വേണ്ടത് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും, സാമൂഹ്യ, സാംസ്‌കാരികപ്രവര്‍ത്തരും ചേര്‍ന്നുള്ള ഒരു മുന്നേറ്റമാണ്. ഇത് ഞാന്‍ പറയുന്നത് എനിക്കുവേണ്ടി മാത്രമല്ല, പെണ്‍മക്കളുള്ള എല്ലാ അച്ഛനമ്മമാര്‍ക്കും വേണ്ടിയാണ്.

Related posts