സ്വന്തംലേഖകൻ
തൃശൂർ: പാലം പണി കഴിഞ്ഞിട്ടും റോഡു പണിയാത്ത തലതിരിഞ്ഞ വികസനം കാണണമെങ്കിൽ തൃശൂരിലെത്തണം. ദിവാൻജി മൂലയിലാണ് മേൽപാലം പണി കഴിഞ്ഞിട്ടും ഇതുവരെ റോഡു പണിയാതെ പാലം നോക്കുകുത്തിയായിരിക്കുന്നത്. സാധാരണ എല്ലായിടത്തും റോഡു പണി കഴിഞ്ഞിട്ടാണ് പാലം നിർമിക്കാറുള്ളത്. എന്നാൽ ഇവിടെ നേരെ തിരിച്ചാണ്. പാലം പണി കഴിഞ്ഞപ്പോഴാണ് റോഡു പണിയെക്കുറിച്ചാലോചിക്കുന്നത്.
റോഡ് പണിയുന്നതിനെ സംബന്ധിച്ചുള്ള നടപടികൾ തൃശൂർ കോർപറേഷൻ ആരംഭിച്ചിട്ടേയുള്ളൂ. ഏറെ ഗതാഗത തിരക്കുള്ള ദിവാൻജി മൂലയിൽ റോഡിന്റെ വീതി കുറവായതിനാലാണ് മേൽപാലം നിർമിക്കാൻ കോർപറേഷൻ തീരുമാനിച്ചത്. രാജൻ പല്ലൻ മേയറായിരുന്ന കാലത്താണ് രണ്ടു വർഷം മുന്പ് പാലം പണിയുന്നതിനായി കേർപറേഷൻ റെയിൽവേയിൽ 6.33 കോടി രൂപ കെട്ടിവച്ചത്.
എട്ട്കോടി ചിലവ് വരുന്ന അപ്രോച്ച് റോഡിനുള്ള ടെണ്ടർ നടപടികൾ കോർപ്പറേഷൻ ഇപ്പോൾ പൂർത്തിയാക്കിയിട്ടേയുള്ളൂ. 8.08 കോടിയുടെ എസ്റ്റിമേറ്റിൽ 7.58 കോടി രൂപക്ക് പണി ഏറ്റെടുക്കാനുള്ള കാസർഗോഡുകാരൻ അബുക്കറിന്റെതാണ് കുറഞ്ഞ ടെണ്ടർ. കരാർ ഒപ്പിട്ടാൽ പണി തുടങ്ങാം. അടുത്ത മാസം പണി തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ.
റോഡിലൂടെ ഗതാഗതം നടത്തണമെങ്കിൽ ഇനിയും ഒരു വർഷം കൂടി കാത്തിരിക്കണം. അപ്രോച്ച് റോഡ് പണി തീരുന്നതുവരെ റെയിൽവേ മേൽപ്പാലം നോക്കുകുത്തിയായി തുടരും.പാലത്തിന്റെ കിഴക്കുഭാഗത്ത് 9.5 സെന്റ് സ്ഥലം കോർപറേഷൻ വാങ്ങിയിട്ടുണ്ട്. പ്ലാൻ ഫണ്ടിൽ നിന്നാണ് ഇതിനുള്ള നാലു കോടിയിൽപരം രൂപ കണ്ടെത്തിയത്.
കിഴക്കുഭാഗം സ്ഥലം ലഭ്യമാക്കിയെങ്കിലും പടിഞ്ഞാറുഭാഗം സ്ഥലത്തേകുറിച്ച് തീരുമാനമായിട്ടില്ല. മൊത്തം 28 സെന്റ് സ്ഥലം ആവശ്യമായതിൽ 18 സെന്റ് പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടേതാണ്. സ്ഥലം വിട്ടുനൽകാൻ അവർ തയ്യാറാണെങ്കിലും കളക്ടർ നിശ്ചയിച്ച വില അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നു പറയുന്നു.
കിഴക്ക് 48 ലക്ഷം നിശ്ചയിച്ചപ്പോൾ പടിഞ്ഞാറ് ഭാഗത്തിന് നാലു ലക്ഷമാണ് കളക്ടർ നിശ്ചയിച്ച വില. 35 ലക്ഷമെങ്കിലും കിട്ടണമെന്നാണവരുടെ ആവശ്യം. അതേസമയം കളക്ടർ നിശ്ചയിച്ചതിലും കൂടുതൽ വില നൽകാനാകില്ലെന്നാണ് കോർപ്പറേഷൻ നിലപാട്. വില നിശ്ചയിച്ചാൽതന്നെ പണം കണ്ടെത്താനും പടിഞ്ഞാറ് ഭാഗം സ്ഥലമെടുപ്പ് ഒഴിവാക്കി ലഭ്യമായ സ്ഥലത്ത് അപ്രോച്ച് റോഡ് നിർമിക്കാനുമാണ് നീക്കം
. പൂത്തോൾ ജംഗ്ഷനിൽ കുറച്ച് പുറന്പോക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ നാല്വരിപ്പാതക്ക് ആവശ്യമായ അപ്രോച്ച് റോഡ് സംവിധാനം പൂത്തോൾ ഭാഗത്തുണ്ടാകില്ല.പാലത്തിന്റെ നിർമാണം ഏതാണ്ട് അവസാനിച്ചു. ഇനി ഇരു ഭാഗത്തും കൈവരികൾ കൂടി തീർക്കാനുണ്ട്. ഒരു മാസത്തിനകം പാലം പണിപൂർണമായും തീർത്ത് കോർപറേഷന് കൈമാറുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.