ഭയന്നുവിറച്ച വളർത്തുനായയെ പാലത്തിന് മുകളിൽ നിന്ന് നദിയിലേക്ക് തള്ളിയിട്ട് യുവതിയുടെ ക്രൂരത. നേപ്പാളിലെ ബജാങ് ജില്ലയിലാണ് മൃഗസ്നേഹികളെയും സോഷ്യൽ മീഡിയയെയും ഒന്നടങ്കം പ്രകോപിപ്പിച്ച സംഭവം നടന്നത്. സേതി ഗന്ധകി നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ചായിരുന്നു സംഭവം.
ചുവന്ന കുർത്തയും സൽവാറും ധരിച്ച യുവതി, ഭയന്നുവിറച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന നായയെ ഇരുകാലുകളാലും ബലമായി പിടിച്ച് പാലത്തിന്റെ കൈവരിയോട് ചേർത്തുനിർത്തുകയും, തുടർന്ന് താഴെയുള്ള നദിയിലേക്ക് എറിയുകയുമായിരുന്നു.
ശക്തമായ ഒഴുക്കുള്ള നദിയിലേക്ക് വീണ നായ രക്ഷപ്പെടാൻ നീന്തുന്നതും ഒഴുക്കിൽപെട്ട് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇതിന് ശേഷം നായയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചതോടെ നേപ്പാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നായയോട് ക്രൂരത കാണിച്ച യുവതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരികയാണ്. യുവതിക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ആവശ്യം.
