വളർത്തു മൃഗങ്ങൾ വീട്ടിലെ ഒരു അംഗത്തെപ്പോലെ കരുതുന്ന ആളുകളാണ് മിക്കവരും. നായകളെയും പൂച്ചകളെയുമൊക്കെ ഓമനപ്പേരിൽ മാത്രമേ അവർ വിളിക്കുകയുമുള്ളു. അപരിചിതരെങ്ങാനും നായയെന്നോ പട്ടിയുണ്ടോ എന്നു പോലും ചോദിക്കുന്നത് എന്തോ ആക്ഷേപമായി കരുതുന്ന ആളുകളാണ് മൃഗ സ്നേഹികൾ. പട്ടിയെന്നും നായയെന്നും വിളിക്കാനല്ല ഞങ്ങൾ നല്ലൊന്നാന്തരം പേര് ഇതിനു ഇട്ടിട്ടുണ്ടെന്നു പറഞ്ഞ് നമ്മളോട് തർക്കിക്കാനും വരും. അത്രമേൽ വളർത്തു മൃഗങ്ങളെ ഇവർ സ്നേഹിക്കുന്നു. അതുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത്.
വീട്ടിലെ വളർത്തു നായയുടെ പേരിൽ ഒരു കല്യാണംവരെ മുടങ്ങിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ഖാഗ തഹസിലിലാണ് സംഭവം. 25 വയസുള്ള ജ്വല്ലറി വ്യാപാരിയായ സുമിത് കേസർവാനിയും 19 വയസുള്ള തനു കേസർവാനിയും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. വരനും കൂട്ടരും വിവാഹത്തിനായി വധുവിന്റെ വീട്ടിലെത്തി. പെട്ടെന്ന് കല്യാണ മണ്ഡപത്തിനു കുറച്ച് അകലെയായി വധുവും വീട്ടുകാരും ഓമനിച്ച് വളർത്തുന്ന നായക്കുട്ടിയെ കെട്ടിയിട്ടത് വരന്റെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.
നായ ആകട്ടെ ഇവരെയെല്ലാം കണ്ടതും ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങി. നായയുടെ കുര സഹിക്കാൻ വയ്യാതെ ആയപ്പോൾ വരന്റെ കൂടെ വന്ന ബന്ധുക്കളിൽ കുറച്ച് പേർ അതിനെ ഉപദ്രവിക്കാൻ തുടങ്ങി. ഇത് കണ്ടതോടെ വധുവിനും വീട്ടുകാർക്കും സഹിക്കാൻ സാധിച്ചില്ല. വധുവിന്റെ വീട്ടുകാർ ഇത് ചോദ്യം ചെയ്തു. ഇതോടെ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അതോടെ കല്യാണവും മുടങ്ങി.
