വീടിന് പുറത്ത് നായയുടെ വിസർജ്യം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് 75-കാരിക്ക് ക്രൂരമർദ്ദനം. ലിൻഡ സ്കോട്ട് എന്ന വൃദ്ധയ്ക്കാണ് പരിക്കേറ്റത്. ബ്രൂക്ലിനിൽ ക്രൗൺ ഹൈറ്റ്സിലാണ് സംഭവം.
നായയുടെ വിസർജ്യം നീക്കം ചെയ്യാൻ അയൽവാസിയോട് ഇവർ ആവശ്യപ്പെട്ടതാണ് അക്രമത്തിന് കാരണം. അയൽവാസിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ ലിൻഡയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് നിലത്തുവീണ ഇവരെ ചവിട്ടുകയും ചെയ്തു. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു വരുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ചുവന്ന സ്വെറ്റർ ധരിച്ച ഒരാൾ അക്രമം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നായകളെ മലമൂത്രവിസർജ്ജനം നടത്താൻ ഉടമകൾ അനുവദിക്കുന്നത് വർഷങ്ങളായി തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ലിൻഡയുടെ മകൻ മൈക്കൽ പറഞ്ഞു.
