ചെങ്ങന്നൂർ: കാത്തിരുന്നു കിട്ടുന്ന തുള്ളിവെള്ളം കുടിക്കാനാവില്ലെന്ന് മാത്രമല്ല, തൊടാൻ പോലും അറയ്ക്കുന്ന അവസ്ഥ. നഗരസഭയിലെയും പുലിയൂർ പഞ്ചായത്തിലെയും നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന നൂറ്റവൻപാറ കുടിവെള്ള പദ്ധതിയിന്ന് നാട്ടുകാരുടെ കണ്ണീരായി മാറുകയാണ്.
നവീകരണമില്ലാത്ത പദ്ധതി
1969ൽ 150 ഓളം കുടുംബങ്ങളെ ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതിക്ക് ആറു പതിറ്റാണ്ടിനിപ്പുറവും കാര്യമായ വിപുലീകരണം ഉണ്ടായിട്ടില്ല. ഉപഭോക്താക്കളുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചിട്ടും പഴയ സംവിധാനങ്ങൾ ഉപയോഗിച്ചു തന്നെ ജലവിതരണം നടത്തുന്നത് പദ്ധതിയെ തളർത്തിയിരിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾക്കായി അടുത്തിടെ 12 ലക്ഷം രൂപ ചെലവാക്കിയെങ്കിലും അതിന്റെ ഗുണമൊന്നും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പൈപ്പിലൂടെ വരുന്നത് വിഷം
വേനൽ കടുത്തതോടെ ജലസ്രോതസായ കിണറ്റിലെ ജലനിരപ്പ് താഴ്ന്നതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. പമ്പു ചെയ്യുമ്പോൾ കിണറിന്റെ അടിത്തട്ടിലെ ചെളിയും മാലിന്യവുമാണ് ജലസംഭരണിയിലേക്കെത്തുന്നത്.
പൈപ്പിലൂടെ വരുന്നത് കടും നിറത്തിലുള്ള ചെളി കലങ്ങിയ വെള്ളമാണ്. ഉപയോഗിക്കാൻ പറ്റാത്ത വിധം രൂക്ഷമായ ദുർഗന്ധമാണ് ഈ ജലത്തിന്. വെള്ളത്തിനു മുകളിൽ എണ്ണമയമുള്ള പാടകൾ കെട്ടിനിൽക്കുന്നതായും പ്രദേശവാസികൾ പറയുന്നു.
തുണി ഉപയോഗിച്ച് അരിച്ചെടുത്താണ് പലരും വെള്ളം ശേഖരിക്കുന്നത്. എന്നാൽ, ഈ വെള്ളം കുടിക്കാനോ ആഹാരം പാകം ചെയ്യാനോ കഴിയില്ല. വൻവില കൊടുത്ത് പുറത്തുനിന്നു വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഇവിടത്തെ സാധാരണക്കാർ.
അവഗണനയുടെവാർഡുകൾ
ചെങ്ങന്നൂർ നഗരസഭയിലെ 17, 19, 20, 21 വാർഡുകളും പുലിയൂർ പഞ്ചായത്തിലെ നാലാം വാർഡും ഉൾപ്പെടുന്ന വലിയൊരു പ്രദേശമാണ് ഈ ദുരിതം അനുഭവിക്കുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ ഉയർന്ന പ്രദേശമായതിനാൽ മറ്റു ജലസ്രോതസുകൾ കണ്ടെത്തുക ഇവിടത്തെ ജനങ്ങൾക്ക് പ്രായോഗികമല്ല.
പ്രദേശത്തെ യുവജന കൂട്ടായ്മയായ യൂത്ത് എന്ന സംഘടനയുടെ നേതൃത്വത്തിൽ മന്ത്രി സജി ചെറിയാൻ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കും ഉദ്യോഗസ്ഥർക്കും നിരവധി തവണ പരാതികൾ നൽകി കഴിഞ്ഞു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം.
വേനൽ കടുക്കുന്നതോടെ ജലക്ഷാമം അതിരൂക്ഷമാകുമെന്ന ഭീതിയിലാണ് നൂറ്റവൻപാറ നിവാസികൾ. അധികൃതുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്മായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാമെന്ന് നാട്ടുകാർ പറഞ്ഞു.നൂറ്റവൻപാറ കുടിവെള്ള പദ്ധതി കാലോചിതമായി വിപുലീകരിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
കൊടുംവേനലിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ നിലവിലെ ചെറുകിട കുടിവെള്ള പദ്ധതികൾ വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.കൂടാതെ വേനൽ കടുക്കുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിനുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
