ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം ഉടനില്ല! പുതിയ രീതി നടപ്പാക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു; നടിപടി ഡ്രൈവിംഗ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിന്മേല്‍

defaultപുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മേയ് 15 വരെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കാരം നടപ്പിലാക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഡ്രൈവിംഗ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നടപടി. പരിഷ്‌കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് രീതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്നിരുന്നു. മതിയായ പ്രാവീണ്യമില്ലാതെ റോഡില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ രീതിയിലേക്ക് മാറിയിരുന്നത്. പുതിയ രീതി കഠിനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

നിരവധി മാറ്റങ്ങളാണ് ഡ്രൈവിംങ് ടെസ്റ്റില്‍ വരുത്തിയത്. ‘എച്ച്’ എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചു. വാഹനത്തിലിരുന്നു പുറകോട്ടു നോക്കിയാല്‍ കമ്പി കാണില്ല. വാഹനത്തിലെ കണ്ണാടി മാത്രം നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കാന്‍. വാഹനത്തിന് കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും. അതോടെ ലൈസന്‍സ് പ്രായോഗിക പരീക്ഷ തോല്‍ക്കും. വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ അടയാളം വെയ്ക്കുന്ന പതിവ് അനുവദിക്കില്ല. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമില്ല. നിരപ്പായ സ്ഥലത്തിന് പുറമെ കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഓടിച്ച് കാണിക്കണം. വണ്ടി പുറകോട്ട് പോവാന്‍ പാടില്ല. രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനാകുമോ എന്നറിയാനുള്ള പാര്‍ക്കിങ്ങ് പരീക്ഷയും ഉണ്ടാവും.

Related posts