ശ്രീനഗർ: ജമ്മുവിൽ വീണ്ടും ഡ്രോൺ ആക്രമണവുമായി പാക്കിസ്ഥാൻ. രാത്രിയുണ്ടായ തുടർച്ചയായ ആക്രമണത്തിനു പിന്നാലെയാണ് പുലർച്ചെയും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജമ്മു കാഷ്മീരിലും അമൃത്സറിലുമാണ് ആക്രമണം. ജനവാസമേഖലകൾ കേന്ദ്രീകരിച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്.
ജമ്മു കാഷ്മീരിൽ പാക് ഷെല്ലാക്രമണത്തില്‍ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന് ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീർ അഡ്മിനിസ്ട്രേഷന് സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര് ഥാപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് കൊല്ലപ്പെട്ട ഥാപ്പ. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പെടെ തകര്‍ന്നു.
കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. പാക് ആക്രമണത്തിൽ തകർന്ന വീടുകളിൽ രാവിലെ ഒമർ അബ്ദുള്ള സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അമൃത്സറിനെ ലക്ഷ്യമിട്ട് ഒന്നിലധികം പാക് ഡ്രോണുകൾ എത്തിയെന്നും അതെല്ലാം നശിപ്പിച്ചെന്നും സൈന്യം അറിയിച്ചു.
ഇന്നു പുലർച്ചെ അഞ്ചു മണിയോടെ, അമൃത്സറിലെ ഖാസ കാന്റിൽ ആണ് ഡ്രോൺ ആക്രമണശ്രമം നടന്നത്. അമൃത്സറില് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളുടെ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്കി. ഇന്നലെ രാത്രി ഇന്ത്യയിലെ 26 നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണ ശ്രമമുണ്ടായി. ജമ്മു കാഷ്മീരിലെ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള സ്ഥലങ്ങളിൽ ഡ്രോണുകളെത്തിയെന്ന് സേനാ വിഭാഗങ്ങൾ അറിയിച്ചു.
ഇതിൽ പഞ്ചാബിലെ ഫിറോസ്പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടത്. പഞ്ചാബിലെ പത്തിടത്താണ് പാക് ആക്രമണമുണ്ടായത്. ഒരു വീടിന് മേലെ പതിച്ച ഡ്രോൺ വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
രാജസ്ഥാനിലെ ജയ്സാല്‍മെറില്‍ ഒമ്പത് ഡ്രോണുകളും ബാര്‍മറില്‍ ഒരു ഡ്രോണും ഇന്ത്യ വെടിവെച്ചിട്ടു. അമൃത്സറിലെ വിവിധയിടങ്ങില്‍ പതിനഞ്ചോളം ഡ്രോണുകളെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാക് ആക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. കാഷ്മീരിലെ അവന്തിപുരയിൽ ഇന്ത്യൻ സൈന്യം ഡ്രോണുകൾ വെടിവച്ചിട്ടു.
കാഷ്മീരിലെ സാംബ, രജൗരി, ജമ്മു മേഖലകളിലും പഞ്ചാബിലെ പത്താന്‍കോട്ട്, അമൃത്സര്‍ മേഖലകളിലും പാക് ഡ്രോണുകളെത്തി. വടക്കന്‍ കാഷ്മീരിലെ കുപ്വാര, സാംബ, പൂഞ്ച്, ഉറി മേഖലകളില്‍ കനത്ത വെടിവയ്പുണ്ടായി.