ന്യൂഡൽഹി: ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ വാർത്താസമ്മേളനം. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി, മുതിർന്ന സൈനിക ഉദ്യോഗസ്ഥ സോഫിയ ഖുറേഷി, എയർഫോഴ്സ് ഉദ്യോഗസ്ഥ വ്യോമിക സിംഗ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. 10.45ഓടെയാണ് വാർത്താസമ്മേളനം ആരംഭിച്ചത്.
പാക്കിസ്ഥാൻ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ വിവരിച്ചു. വാർത്താസമ്മേളനത്തിനു മുന്‍പ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
പുലർച്ചെ 5: 45ന് ആയിരുന്നു വാർത്താ സമ്മേളനം നടത്താനിരുന്നത്. പിന്നീട് വാർത്താ സമ്മേളനത്തിന്റെ സമയം മാറ്റുകയായിരുന്നു.
ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണുവായുധ അധികാര സമിതിയുടെ യോഗം വിളിച്ചു. ആണവായുധവിഷയങ്ങളിൽ തീരുമാനമെടുക്കാനാണ് യോഗം.
ദിവസങ്ങളായി ജമ്മു കാഷ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്കും സൈനികകേന്ദ്രങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും ഡ്രോൺ, മിസൈൽ ആക്രമണം തുടരുന്നതിനിടെയാണ് ലോകത്തെ ഞെട്ടിച്ച് ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്.
ആണുവായുധ അധികാര സമിതിയുടെ യോഗം വിളിച്ചതിനു പിന്നാലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പാക് സൈനിക മേധാവിയുമായി സംസാരിച്ചു. ഇന്ന് പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ആണുവായുധ അധികാര സമിതിയുടെ യോഗം.
അതേസമയം, ഇരു രാജ്യങ്ങളും സംഘർഷത്തിൽനിന്ന് പിന്തിരിയണമെന്ന് ജി7 രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.പഹല്‍ഗാമില്‍ പാക് ഭീകരർ നടത്തിയ ആക്രമണത്തെ ജി7 രാജ്യങ്ങള്‍ അപലപിച്ചിരുന്നു. യുഎസ്, യുകെ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, യൂറോപ്യന്‍ യൂണിയന് എന്നിവരുടെ സഖ്യമാണ് ജി7.