എടപ്പാൾ പീഡനം: തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി തെറിച്ചു; അന്വേഷണം ക്രൈംബ്രാഞ്ചിന്

മലപ്പുറം: എടപ്പാൾ പീഡന വിവരം ചൈൽഡ്ലൈനെ അറിയിച്ച തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിക്ക് സ്ഥാനചലനം. സിഡിആർബി ഡിവൈഎസ്പി ഷാജി വർഗീസിനെ ആഭ്യന്തരവകുപ്പ് ചുമതലകളിൽ നിന്നും മാറ്റി. പുതിയ ചുമതല അദ്ദേഹത്തിന് നൽകിയിട്ടില്ല. ഇതിന് പുറമേ എടപ്പാൾ തീയറ്റർ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ഡിജിപി ഉത്തരവിട്ടു.

സംഭവത്തെക്കുറിച്ച് തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത് കുമാർ നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഡിവൈഎസ്പിയെ സ്ഥാനത്തു നിന്നും മാറ്റിയത്. അദ്ദേഹത്തിനെതിരേ മറ്റ് വകുപ്പുതല നടപടികൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വൻ വിവാദമായതിന് പിന്നാലെയാണ് അഭ്യന്തരവകുപ്പ് നടപടികൾ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഡിജിപി തൃശൂർ റോഞ്ച് ഐജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യത്തെക്കുറിച്ച് വിവരം നൽകിയ ആൾക്കെതിരേ കേസെടുത്തത് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് സേനയിൽ നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു.

Related posts