ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഹംഗറിക്കാർ. 16 വർഷമായി അധികാരത്തിൽതുടരുന്ന, ട്രംപിന്റെ ചങ്ങാതികൂടിയായ പ്രധാനമന്ത്രി വിക്തോർ ഓർബനും തെരഞ്ഞെടുപ്പ് നിർണായകമാണ്.
ലിബറൽ, സോവ്യറ്റ് വിരുദ്ധ നേതാവ് എന്ന നിലയിൽനിന്നു തീവ്ര വലുതപക്ഷപാതിയായ മാറിയ ഓർബൻ റഷ്യൻ പ്രസിഡന്റിന്റെ അടുപ്പക്കാരൻ കൂടിയായി. പ്രാദേശിക സമയം രാവിലെ ആറിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ഏഴിന് അവസാനിച്ചു.
ഓർബനും പ്രധാന എതിരാളിയായ ടിസ പാർട്ടി നേതാവ് പീറ്റർ മഗ്യാറിനും ബുഡാപെസ്റ്റിലെ വെവ്വേറെ പോളിംഗ് കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്തി. 62കാരനായ ഓർബൻ മാധ്യമപ്രവർത്തകരോടു വിജയ പ്രതീക്ഷ പങ്കുവച്ചു.
കിഴക്കോ പിഞ്ഞാറോ, കുപ്രചാരണമോ സത്യസന്ധമായ പൊതുസംവാദമോ, അഴിമതിയോ അല്ലെങ്കിൽ ശുദ്ധമായ പൊതുജീവിതമോ ഇവയുടെ തെരഞ്ഞെടുപ്പാണിതെന്ന് പീറ്റർ മഗ്യാറിൻ പറഞ്ഞു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 3.46 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി ദേശീയ തെരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു.
ഹംഗറിയുടെ സോഷ്യലിസ്റ്റ് കാലഘട്ടത്തിനു ശേഷമുള്ള ചരിത്രത്തിലെ റിക്കാർഡ് പോളിംഗാണ് ആദ്യ മണിക്കൂറിലുണ്ടായിരിക്കുന്നത്. ഹംഗേറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പ് യൂറോപ്പാകെ ഉറ്റുനോക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ പല സുപ്രധാന തീരുമാനങ്ങളും ഓർബൻ വീറ്റോ ചെയ്ത് തടസപ്പെടുത്തിയിരുന്നു.
യുക്രെയ്നുള്ള സൈനിക സഹായം, യൂറോപ്പിന്റെ പൊതു അഭയാർഥി നയം, ഊർജ പദ്ധതികൾ എന്നിവയെല്ലാം ഓർബന്റെ വീറ്റോ അധികാരത്തിൽ തടസപ്പെട്ടു. ഏറ്റവും ഒടുവിൽ, യുക്രെയ്നുള്ള 90 ബില്യൺ യൂറോയുടെ (104 ബില്യൺ യുഎസ് ഡോളർ) യൂറോപ്യൻ യൂണിയൻ വായ്പ അദ്ദേഹം തടഞ്ഞു. തുടർച്ചയായ നാല് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് അധികാരത്തിൽ തുടരുന്ന ഓർബന് ഇത്തവണ കാലിടറുമെന്നാണു സൂചന.
