കോഴിക്കോട് : സംസ്ഥാന എക്സൈസ് സേനയില്‍ വനിതകള്‍ക്ക് നേരിടേണ്ടി വന്ന മാനസികയും ശാരീരികവുമായി പീഡനം സംബന്ധിച്ച് അന്വേഷണം നടത്തില്ലെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ്സിംഗ്. പേര് പരാമര്‍ശിക്കാത്ത മൊട്ട പരാതികളില്‍ അന്വേഷണം നടത്താനാവില്ലെന്ന് കമ്മിഷണര്‍ രാഷ്്ട്രദീപികയോടു പറഞ്ഞു.
അതേസമയം അടിയന്തരമായി സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷണര്‍ സംസ്ഥാനത്തെ എന്‍ഫോഴ്സ്മെന്റ് അഡീ.എക്സൈസ് കമ്മിഷണര്‍മാര്‍ക്കും ഡെപ്യൂട്ടി കമ്മിഷണര്‍മാർക്കും നിര്‍ദേശം നല്‍കിയിരുന്നു. ‘ഒരു കൂട്ടം വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ പേരില്‍ മനുഷ്യാവകാശ കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള പരാതി അടിയന്തിര റിപ്പോര്‍ട്ടിനായി അയച്ചു തന്നിരിക്കുന്നു.
ടി പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനുകം അയച്ചു’ തരണമെന്നാണ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വനിതകളുടെ പരാതിയുടെ പകര്‍പ്പും ഇതോടൊപ്പം അയച്ചിട്ടുണ്ട്.
എന്നാല്‍ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശാനുസരണം മാത്രമാണ് ഈ അന്വേഷണം നടത്തുന്നത്. അല്ലാതെ സേനയില്‍ നിന്നുയര്‍ന്ന പരാതിയായിട്ടും നിജസ്ഥിതി പരിശോധിക്കാന്‍ കമ്മിഷണര്‍ തയാറായിട്ടില്ല. പേര് വെളിപ്പെടുത്താതെയുള്ള മൊട്ടപരാതികളില് അന്വേഷണം വേണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ യൂണിഫോം സേനകള്‍ തീരുമാനിച്ചിരുന്നു.
പോലീസും എക്സൈസും ഇതേതീരുമാനം എടുത്തിരുന്നു. കൂടാതെ വിജിലന്‍സും ഈ തീരുമാനത്തിലാണിപ്പോഴും നില്‍ക്കുന്നത്. ഇതേതുടര്‍ന്നാണ് വനിതകളുടെ പരാതിയായിട്ടും അന്വേഷിക്കേണ്ടന്ന തീരുമാനം എക്സൈസ് കമ്മിഷണര്‍ എടുത്തത്.
അതേസമയം സംസ്ഥാനത്ത് സ്ത്രീ സുരക്ഷ സംബന്ധിച്ചു ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ സര്‍വീസിലുള്ള യൂണിഫോം സേനാംഗങ്ങള്‍ വരെ പീഡനം നേരിടേണ്ടി വരുന്നുവെന്ന പരാതി ഉയര്‍ന്നത്. അസോസിയേഷനെതിരേയും വനിതകള്‍ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് അന്വേഷണം വേണ്ടെന്ന തീരുമാനമെടുക്കാന്‍ കമ്മിഷണറെ പ്രേരിപ്പിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
‘സൗകര്യപ്രദമായ റേഞ്ചുകളില്‍ ജോലി ചെയ്യണമെങ്കില്‍ അസോസിയേഷന് ഭാരവാഹികളേയോ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയോ പലവിധത്തില്‍ തൃപ്തിപെടുത്തേണ്ടിവരുന്ന അവസ്ഥയാണെന്നും അതിനുള്ള ഒരു ഉദാഹരണമാണ് ഒരു നേതാവും കൊല്ലം ജില്ലയിലെ വനിതാ സിവില്‍ എക്സൈസ് ഓഫീസറുമായുണ്ടായ വഴിവിട്ട ബന്ധവും തുടര്‍ന്ന് അവരുടെ ഭര്ത്താവിന്റെആത്മഹത്യയും’ എന്നും കമ്മീഷണര്‍ക്ക് അയച്ച പരാതിയിലുണ്ട്.