ഓരോരോ അദ്ഭുതങ്ങളേ…വീട്ടില്‍ നിന്ന് എക്‌സൈസുകാര്‍ പിടികൂടിയ സ്പിരിറ്റ് ഓഫീസിലെത്തിയപ്പോഴേക്കും അരിഷ്ടമായി; ഓയൂരില്‍ സംഭവിച്ച അദ്ഭുതം ഇങ്ങനെ…

ലോക്ക്ഡൗണ്‍ കാലത്തെ അദ്ഭുതങ്ങള്‍ തുടരുന്നു. ചാലക്കുടിയിലെ സ്പിരിറ്റ് ചിറ്റൂര്‍ എക്‌സൈസിന്റെ കൈയ്യിലെത്തിയപ്പോള്‍ തവിടായതിനു പിന്നാലെ വെളിയനല്ലൂര്‍ മീയന പാപ്പാലോട്ട് എക്‌സൈസ് സംഘം പിടികൂടിയ ചാരായവും കോടയുമാണ് ഓഫീസിലെത്തിയപ്പോള്‍ അരിഷ്ടമായി മാറിയത്.

മീയന പാപ്പാലോട് വീട്ടില്‍ വ്യാജചാരായ നിര്‍മാണം നടക്കുന്നതായി ഇന്നലെ രാവിലെയാണ് ചടയമംഗലം എക്‌സൈസ് ഓഫീസിലും പൂയപ്പള്ളി സ്റ്റേഷനിലും വിവരം ലഭിച്ചത്.

രാവിലെ എട്ടോടെ ചടയമംഗലം എക്‌സൈസ് ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ പാപ്പാലോട്ടെ വീട്ടിലെത്തുകയും ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ലിറ്റര്‍ കണക്കിനു വ്യാജ ചാരായവും കോടയും പിടികൂടുകയും ചെയ്തു.

വീട്ടുടമയെയും പിതാവിനെയും കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘം, പിടിച്ചെടുത്ത ചാരായം ബക്കറ്റില്‍ത്തന്നെ ജീപ്പില്‍ കയറ്റിയാണ് മടങ്ങിയത്.

എട്ടിനു തിരിച്ച എക്‌സൈസ് വാഹനം 11 മണിയായിട്ടും ഓഫീസില്‍ എത്തിയില്ലെന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്വേഷണത്തില്‍ വിവരം ലഭിച്ചു.

സംഭവസ്ഥലത്തുനിന്നു തിരിച്ച അന്വേഷണസംഘത്തിലെ പ്രധാനി പിന്നീടു മണിക്കൂറുകളോളം പ്രതിയുടെ ആഡംബര വാഹനത്തില്‍ കറങ്ങിയതായും അതിനുശേഷമാണ് ചാരായം അരിഷ്ടമായി മാറിയ അദ്ഭുതം സംഭവിച്ചതെന്നും മാറിയതെന്നുമാണു നാട്ടുകാര്‍ പറയുന്നത്.

എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത ഒരാളെ വെറുതെവിടുകയും മറ്റൊരാളെ അനധികൃതമായി വീട്ടില്‍ അരിഷ്ടം സൂക്ഷിച്ചതിന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

പൂയപ്പള്ളി പോലീസ് എത്തുന്നതിനു തൊട്ടുമുമ്പ് എക്‌സൈസ് സംഘം തൊണ്ടി സാധനങ്ങളുമായി വീട്ടില്‍നിന്നു പോകുകയായിരുന്നുവെന്നും പറയുന്നു. എന്തായാലും ലോക്ക്ഡൗണ്‍ കാലത്തെ അദ്ഭുതങ്ങള്‍ തുടരുകയാണ്.

Related posts

Leave a Comment