പോലീസ് സ്‌റ്റേഷനുകളില്‍ കൗമാരക്കാരായ ആദിവാസിപെണ്‍കുട്ടികളെ നഗ്നരാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു! കൈകളിലും മാറിലും ഷോക്കടിപ്പിക്കുന്നു; ജയില്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍

yuiukuykiകുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. 14 ഉം 16 മൊക്കെ വയസ്സുള്ള ആദിവാസിപെണ്‍കുട്ടികളെ ഛത്തീസ്ഗഢ് പോലീസ് നഗ്‌നരാക്കി മാറിലും കൈകളിലും ഷോക്കടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. റായ്പൂര്‍ സെന്‍ട്രല്‍ ജെയില്‍ ഡെപ്യൂട്ടി ജെയിലര്‍ വര്‍ഷ ഡോണ്‍ഗ്രേയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആദിവാസി പെണ്‍കുട്ടികളെ പോലീസ് ക്രൂരമായി പീഡിപ്പിക്കുന്നതിനേക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. ഹിന്ദിയിലാണ് പോസ്റ്റ്. പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ മൂന്നാംമുറ പ്രയോഗിക്കുന്നത് എന്തിനാണെന്ന് വര്‍ഷ ചോദിച്ചു.

പ്രായപൂര്‍ത്തിയാവാത്ത ആദിവാസിപെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന് ഞാന്‍ ദൃക്സാക്ഷിയായിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ 14ഉം 16ഉം വയസ്സുള്ള പെണ്‍കുട്ടികളെ നഗ്‌നരാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. അവരുടെ കൈകളിലും മാറിടങ്ങളിലും ഷോക്കടിപ്പിക്കുന്നു. അതിന്റെ അടയാളങ്ങളും ഞാന്‍ കണ്ടു. ഞാന്‍ ഞെട്ടിപ്പോയി. എന്തിനാണ് കുട്ടികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നത്. നമ്മള്‍ ആത്മപരിശോധന നടത്തണമെന്നും വര്‍ഷ പറഞ്ഞു. ബസ്തറില്‍ ഏത് വശത്തായാലും കൊല്ലപ്പെടുന്നത് നമ്മുടെ ആളുകളാണ്. മുതലാളിത്തത്തിന്റെ ശക്തിപ്രയോഗമാണ് ബസ്തറില്‍ നടക്കുന്നത്. ആദിവാസികള്‍ അവരുടെ ഭൂമിയില്‍ നിന്നും പുറന്തള്ളപ്പെടുന്നു, അവരുടെ ഗ്രാമങ്ങള്‍ തീവെച്ച് നശിപ്പിക്കപ്പെടുകയാണ്. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു.

ഭൂമിയും കാടും പിടിച്ചടക്കാന്‍ വേണ്ടിയാണ് ഇതെല്ലാം നടത്തുന്നത്. നക്സലിസം ഇല്ലാതാക്കാന്‍ വേണ്ടിയല്ലെന്നും വര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു. വിവാദമായതിനെത്തുടര്‍ന്ന് വര്‍ഷ തന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. സുഖ്മയില്‍ കഴിഞ്ഞാഴ്ച്ച നടന്ന സിആര്‍പിഎഫ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 26 ജവാന്മാരും അഞ്ച് മാവോയിസിറ്റുകളും കൊല്ലപ്പെട്ടിരുന്നു. ആദിവാസി സ്ത്രീകളെ സുരക്ഷാസേന ബലാത്സംഗം ചെയ്യുന്നതിന് പ്രതികാരമാണ് ആക്രമണമെന്ന് മാവോയിസ്റ്റുകള്‍ ആരോപിച്ചിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉപയോഗപ്പെടുത്തുകമാത്രമാണ് താന്‍ ചെയ്തതെന്നും വര്‍ഷ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു.

Related posts