ട്യൂഷന് പോകാതെ പറ്റില്ലെന്നുള്ള അവസ്ഥയിലാണ് 12 വയസു മാത്രം പ്രായമുണ്ടായിരുന്ന എന്നെ അയാളുടെ അടുത്തേക്ക് പഠിക്കാന്‍ വിടുന്നത് !ഗ്രൂമിങ്ങ് എന്താണെന്ന് പോലും അറിയാതിരുന്ന പ്രായത്തില്‍ എന്നെ അതിന് വിധേയയാക്കി; കണക്ക് അധ്യാപകന്റെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന മകളുടെ അനുഭവക്കുറിപ്പ് പങ്കുവെച്ച് അച്ഛന്‍

ഒരച്ഛന്റെ നെഞ്ചുപൊട്ടുന്ന കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. തന്റെ മകള്‍ക്ക് 12-ാം വയസിലുണ്ടായ ലൈംഗികപീഡനാനുഭവത്തെക്കുറിച്ച് അവളെഴുതിയ കുറിപ്പാണ് ഇപ്പോള്‍ അച്ഛന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഹ്യൂമന്‍സ് ഓഫ് പാട്രിയാര്‍ക്കി എന്ന പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മകളുടെ ഈ പോരാട്ടത്തില്‍ അഭിമാനമുണ്ടെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

മുതിര്‍ന്നവരെ ബഹുമാനിക്കണം. ചെറുപ്പം മുതല്‍ എന്റെ മാതാപിതാക്കളും എന്നെ പഠിപ്പിച്ചത് ഇതുതന്നെയാണ്. പ്രായത്തില്‍ മുതിര്‍ന്നവര്‍ ആരാണെങ്കിലും ഈ ഒരു ഉപദേശത്തിന്റെ പേരില്‍ അനര്‍ഹമായ പരിഗണനയ്ക്ക് പാത്രമാകാറുണ്ട്.ആണ്‍കുട്ടികളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണമെന്നും അപരിചിതര്‍ തരുന്നത് വാങ്ങിക്കഴിക്കരുതെന്നും അവരെന്നെ ഉപദേശിച്ചിരുന്നു. എന്നാല്‍ എന്റെ കണക്ക് അധ്യാപകനെ അവര്‍ക്ക് വിശ്വാസമായിരുന്നു. അമ്പത് വയസോളം പ്രായമുള്ള ഒരു അധ്യാപകന്‍ പന്ത്രണ്ടുകാരിയോട് മര്യാദയില്ലാതെ പെരുമാറുമെന്ന് അവര്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല.

ചെറുപ്പം മുതല്‍ ഞാന്‍ കണക്കിന് പുറകോട്ടായിരുന്നു. ട്യൂഷന് പോകാതെ പറ്റില്ലെന്നുള്ള അവസ്ഥയിലാണ് എന്നെ അയാളുടെ അടുത്തേക്ക് പഠിക്കാന്‍ വിടുന്നത്. എപ്പോഴും വെള്ളവസ്ത്രമണിഞ്ഞ് ഒരു ചെറുചിരിയോടുകൂടിയാണ് അയാള്‍ നടക്കുന്നത്. ആ നടപ്പ് ഒരു കള്ളന്റേതായിരുന്നെന്ന് ഏറെ വൈകിയാണ് അറിഞ്ഞത്. പന്ത്രണ്ട് വയസുള്ള ഒരു പെണ്‍കുട്ടിയെ പലരീതിയില്‍ അയാള്‍ വശീകരിച്ചെടുത്തു. ഗ്രൂമിങ്ങ് എന്താണെന്ന് പോലും അറിയാതിരുന്ന പ്രായത്തില്‍ എന്നെ അതിന് വിധേയയാക്കി. അയാളുടെ ലൈംഗികപീഡനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ഓക്കാനും വരാറുണ്ട്.

എന്റെ കഥ ഏറെ സങ്കീര്‍ണ്ണമാണ്. അതില്‍ ചോരകൊണ്ട് എഴുതിയ കത്തുകളുണ്ട്, ബൈബിളില്‍ തൊട്ടുള്ള പ്രതിജ്ഞകളുണ്ട്, ആത്മഹത്യാഭീഷണിയുമുണ്ട്. വീട്ടുകാര്‍ കണ്ടെത്തുന്ന രണ്ട് മാസം വരെ അയാള്‍ എന്നെ പലരീതിയില്‍ പീഡിപ്പിച്ചു. എന്റെ ഉള്ളിലെ കുട്ടിത്തത്തെ അയാളുടെ മോശം സ്പര്‍ശങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കി. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും എനിക്ക് അതൊന്നും മറക്കാനാകുന്നില്ല. എന്റെ അതേ പ്രായത്തിലുള്ള ഒരു ആണ്‍കുട്ടിയെ പ്രണയിക്കുന്നതും ചുംബിക്കുന്നതുമൊന്നും എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല. ഓരോ പുരുഷനിലും ഞാന്‍ കാണുന്നത് അയാളുടെ വൃത്തിക്കെട്ട മുഖമാണ്.

ഇതേ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി കൂടിയാണ് ഈ കുറിപ്പ്. അയാള്‍ ഇപ്പോഴും അശോക് നഗറില്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. എന്റെ ജീവിതം നശിപ്പിച്ചിട്ട് യാതൊന്നും സംഭവിക്കാത്തതുപോലെയാണ് അയാള്‍ ഇന്നും ജീവിക്കുന്നത്. മറ്റു പല ലൈംഗിക കുറ്റവാളികളെയും പോലെ അയാളും വളരെ സ്വാഭാവികമായ ഒരു ജീവിതം നയിച്ചുകൊണ്ട് ഈ സമൂഹത്തിലുണ്ട്. ഒന്നും വെളിപ്പെടുത്താതെ ഞാന്‍ നിശബ്ദമായി കഴിച്ചുകൂട്ടിയ ഈ അഞ്ചുവര്‍ഷവും, എനിക്ക് വിശ്വാസമില്ലാത്ത എല്ലാ ദൈവങ്ങളെയും വിളിച്ചു ഞാന്‍ കരഞ്ഞിട്ടുണ്ട്, അയാളെ ഒന്ന് ശിക്ഷിക്കുവാന്‍. ഇനിയും മിണ്ടാതിരിക്കാന്‍ എനിക്കാവില്ല. ഈ ചങ്ങലകള്‍ ഒന്നഴിച്ചു തരൂ സ്നേഹിതരെ.. ഇത്രയും കാലം ഞാനടക്കിവെച്ച, ഓരോ നിമിഷവും എന്റെ ഉള്ളില്‍ കിടന്നു തിളയ്ക്കുന്ന ജ്വാലാമുഖി ഞാന്‍ നിങ്ങളെക്കാണിക്കാം..!

Related posts