കാറില്‍ മുങ്ങിത്താഴ്ന്ന അമ്മയ്ക്കും മകനും രക്ഷകരായത് വഴിയെ പോയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍;ഈ സമയത്ത് ഫയര്‍ഫോഴ്‌സുകാരന്റെ പഴ്‌സ് അടിച്ചുമാറ്റി വഴിപോക്കര്‍…

ചവറ ടൈറ്റാനിയം-ശാസ്താംകോട്ട റോഡില്‍ തേവലക്കര കൂഴംകുളം ജംക്ഷനു സമീപം വാഹനങ്ങള്‍ കൂട്ടയിടിച്ച് ആഴമുള്ള കുളത്തിലേക്ക് കാര്‍ തലകീഴായി വീണ സംഭവത്തില്‍ അമ്മയ്ക്കും മകനും രക്ഷകരായത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.

അപകടസമയത്ത് അമ്മയും മകനും മാത്രമാണ് വണ്ടിയിലുണ്ടായിരുന്നത്. അതുവഴി വന്ന രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സാഹസികവും സമയോചിതവുമായ ഇടപെടലില്‍ അമ്മയും മകനും ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു.

വെള്ളിമണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി തേവലക്കര പാലയ്ക്കല്‍ ബീനാ ഭവനില്‍ എസ്.അനുവും (39) 8 വയസ്സുകാരനായ മകന്‍ സനല്‍ കൃഷ്ണനുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ചവറ അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍മാനായ മൈനാഗപ്പള്ളി പച്ചം കുളത്ത് നൗഫര്‍ പി.നാസറും കരുനാഗപ്പള്ളി നിലയത്തിലെ ഫയര്‍മാന്‍ ചവറ കോട്ടയ്ക്കകം സാരംഗയില്‍ മിഥുനുമാണ് ചരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി രണ്ടുവഴിക്ക് പോവുകയായിരുന്ന ഇവര്‍ അപകടം കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.

മിനിലോറിയും ഓട്ടോയും കൂട്ടിയിടിച്ച അപകടം കണ്ടുകൊണ്ടാണ് നൗഫര്‍ അവിടെ ഇറങ്ങിയത്. ഇദ്ദേഹം സഞ്ചരിച്ച കാറില്‍ ഓട്ടോ തട്ടിയിരുന്നു.

അപ്പോഴാണ് കുളത്തില്‍ പതിച്ച കാര്‍ കണ്ടത്. ഉടന്‍ തന്നെ നൗഫര്‍ കുളത്തിലേക്ക് ചാടി. നീന്തി അടുത്ത് എത്തിയപ്പോള്‍ കാര്‍ ഒഴുകി നടക്കുകയായിരുന്നു.മുന്‍ സീറ്റില്‍ യുവതിയെയും മകനെയും കണ്ടു.

കാറില്‍ വെള്ളം കയറിത്തുടങ്ങിയിട്ടില്ലായിരുന്നു. ചില്ലു പൊട്ടിച്ച് ആളെ പുറത്തെടുക്കാന്‍ കയ്യില്‍ കല്ല് കരുതിയെങ്കിലും വെള്ളം കയറാനുള്ള സാധ്യത മനസ്സിലാക്കിയതോടെ വേണ്ടെന്നു വച്ചു.

നാട്ടുകാരോടു കയര്‍ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ആ സമയത്താണ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മിഥുന്‍ കൂട്ടുകാരോടൊത്ത് അതു വഴി വന്നത്.

അപകടം കണ്ട് മിഥുനും കുളത്തിലേക്ക് ചാടി. കയര്‍ ഉപയോഗിച്ച് കാര്‍ കെട്ടിവലിച്ച് കരക്കെത്തിച്ച ശേഷമാണ് ഡോര്‍ തുറന്ന് അമ്മയേയും മകനേയും രക്ഷിച്ചത്.

അമ്മയെയും കുഞ്ഞിനെയും ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഴപ്പമില്ലെന്ന് കണ്ട് ഉടന്‍ വിട്ടയച്ചു.

അതിനിടെ രക്ഷാപ്രവര്‍ത്തനം നടത്താനിറങ്ങിയ നൗഫലിന്റെ പഴ്‌സ് മോഷണം പോയി. നൗഫറിന്റെ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്നാണ് പഴ്‌സ് മോഷ്ടിച്ചത്.

കാര്‍ നിര്‍ത്തി ഉടന്‍ കുളത്തിലേക്ക് ചാടിയതിനാല്‍ പഴ്‌സ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കാനായില്ല. 4500 രൂപയും ഫയര്‍മാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളുമാണു നഷ്ടമായത്.

Related posts

Leave a Comment