തിരൂരില്‍ വിഷമത്സ്യ വില്‍പന തകൃതി ! മത്സ്യമാര്‍ക്കറ്റില്‍ നിന്നുമുള്ള മീന്‍ കഴിച്ച് അഞ്ച് പൂച്ചകള്‍ ചത്തു; മത്സ്യത്തിന് പഴക്കം തോന്നാതിരിക്കാന്‍ പ്രയോഗിക്കുന്ന പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ…

തിരൂര്‍: വിഷമദ്യ വില്‍പ്പന തിരൂരില്‍ തകൃതിയായി നടക്കുമ്പോള്‍ ആരോഗ്യവകുപ്പ് കണ്ണടയ്ക്കുന്നെന്ന് ആക്ഷേപം. കേരളത്തിനു പുറത്തു നിന്നുള്ള മത്സ്യം വന്‍തോതില്‍ വില്‍ക്കുന്ന തിരൂര്‍ മാര്‍ക്കറ്റില്‍ വിഷമദ്യ വില്‍പ്പന തകൃതിയായി നടക്കുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി പൂച്ചകള്‍ക്കു നല്‍കിയ രണ്ടു വീടുകളിലെ അഞ്ച് പൂച്ചകള്‍ ചത്തു. രണ്ട് പൂച്ചകളെ വെറ്റിനറി ഡോക്ടര്‍ ചികിത്സിച്ചു കൊണ്ടിരിക്കുന്നു. താനാളൂര്‍ ചുങ്കത്തെ പൊക്ലാശ്ശേരി ഹുെസെന്റെ മൂന്ന് ഊട്ടി പൂച്ചകളാണ് ചത്തത്. രണ്ട് പേര്‍ഷ്യന്‍ പൂച്ചകള്‍ വെറ്റിനറി ഡോക്ടറുടെ പരിചരണത്തിലാണ്.

തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ അയലയാണ് ഊട്ടിപൂച്ചകളെ പരലോകത്തേക്കയയ്ച്ചത്. തിരൂര്‍ കോട്ട് സ്വദേശി എരഞ്ഞിക്കാട്ട് അലവിക്കുട്ടിയുടെ വീട്ടിലെ രണ്ട് നാടന്‍ വളര്‍ത്തു പൂച്ചകളും ചത്തു. തിരൂര്‍ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി സൈക്കിളില്‍ കൊണ്ടു നടന്ന് വില്‍പ്പന നടത്തുന്ന ആളില്‍ നിന്നാണ് അര കിലോ അയല അലവിക്കുട്ടി പൂച്ചകള്‍ക്കായി വാങ്ങിയത്. മത്സ്യം കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച പൂച്ചകള്‍ രണ്ടു ദിവസത്തിനകം തളരുകയും മരണപ്പെടുന്നതിനു മുമ്പ് ധാരാളം വെള്ളം കുടിച്ചുവെന്നും അലവിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം മത്സ്യം വൃത്തിയാക്കുന്നതിനിടയില്‍ വീട്ടമ്മയുടെ സ്വര്‍ണാഭരണം വെളുത്തെന്ന് പരാതിയുയര്‍ന്നിരുന്നു. ഇപ്പോള്‍ അഞ്ചു പൂച്ചകള്‍ ചത്തിട്ടും ആരോഗ്യവകുപ്പ് സംഭവം അറിഞ്ഞ മട്ടില്ല. മാര്‍ക്കറ്റിനു ചുറ്റിലുമുള്ള അര കിലോമീറ്റര്‍ റോഡില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ ആറുവരെ ടണ്‍കണക്കിന് മത്സ്യമാണെത്തുന്നത്. വില്‍പ്പന നികുതി – ആരോഗ്യ വകുപ്പുകള്‍ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലയെന്നതാണ് യാഥാര്‍ഥ്യം.

ഫോര്‍മാലിന്‍ പോലുള്ള മാരക വിഷം ചേര്‍ത്താണ് മത്സ്യ മൊത്തമാര്‍ക്കറ്റില്‍ മത്സ്യം വില്‍ക്കുന്നതെന്ന ആക്ഷേപം നേരത്തേയുണ്ട്. ഇവിടെ നിന്നും ലേലം വിളിച്ചെടുക്കുന്ന മത്സ്യം നൂറുകണക്കിന് ചെറുവാഹനങ്ങളിലാണ് ജില്ലയുടെ വിവിധ മാര്‍ക്കറ്റുകളിലേക്ക് എത്തിക്കുന്നത്. പഴകിയ മത്സ്യത്തിന്റെ തല ഭാഗത്ത് കശാപ്പുശാലയിലെ രക്തം തളിച്ച് പുതിയ മല്‍സ്യമാണെന്നു തെറ്റിദ്ധരിപ്പിച്ചും മത്സ്യം വില്‍ക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ ഒത്താശയോടെയാണ് കച്ചവടം പൊടിപൊടിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡ് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ളതായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്പു തന്നെ റെയ്ഡു വിവരം വ്യാപാരികള്‍ അറിഞ്ഞു. പഴകിയ മത്സ്യം മാറ്റി കേടുവരാത്ത മത്സ്യം പ്രദര്‍ശിപ്പിക്കാനുള്ള സമയം വ്യാപാരികള്‍ക്കു കിട്ടുകയും ചെയ്തു. കേടുവരാത്ത മത്സ്യമാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് കൊണ്ടു പോയത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വിഷമത്സ്യവില്‍പ്പന തടയാന്‍ പുലര്‍ച്ചെയുള്ള മത്സ്യ മൊത്ത വിതരണ സമയത്ത് ഉദ്യോഗസ്ഥര്‍ വന്നു നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related posts