തട്ടിപ്പ് നടത്താന്‍ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുന്നത് പഴഞ്ചന്‍ രീതി; ഈ തട്ടിപ്പുകാരന്‍ ഉണ്ടാക്കിയത് ദേശസാല്‍കൃത ബാങ്കിന്റ ‘വ്യാജ ശാഖ’;നിക്ഷേപം ലക്ഷങ്ങള്‍ ആയപ്പോള്‍ കുടുങ്ങി…

ബലിയ (യു.പി): വ്യാജ അക്കൗണ്ട് വഴി പണം തട്ടിയെന്ന് ഇടയ്ക്കിടെ വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ പണത്തട്ടിപ്പ് നടത്താന്‍ ഒരു ദേശസാല്‍കൃത ബാങ്കിന്റെ വ്യാജശാഖ തന്നെ ഉണ്ടാക്കുകയും ഒരു മാസം കൊണ്ട് 15 സേവിംഗ്‌സ് ഉണ്ടാക്കി ഒന്നരലക്ഷം രൂപ സമാഹരിക്കുകയും ചെയ്തയാളെ ഒടുവില്‍ പോലീസ് പൊക്കിയതോടെ പുറത്തുവന്നത് പുത്തന്‍തട്ടിപ്പ്.

ബാങ്ക് തട്ടിപ്പുകളുടെ കാലത്ത് ഉത്തര്‍ പ്രദേശ് ബദൗന്‍ സ്വദേശി ആഫാഖ് അഹമ്മദാണ് വെട്ടിപ്പിന്റെ പുതിയ വഴി കണ്ടെത്തി കുടുങ്ങിയത്. യു.പിയിലെ ബലിയയില്‍ മുലായം നഗറില്‍ സ്വന്തമായി കര്‍ണാടക ബാങ്കിന്റെ ഒരു ശാഖ തന്നെ തുടങ്ങി! മാനേജരായി സ്വയം നിയമിച്ചു. നാട്ടുകാരുടേതായി 15 സേവിങ്സ് അക്കൗണ്ടുകള്‍ തുറന്നു.

ഒരു മാസത്തിനിടെ 1.37 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചപ്പോഴേക്കും പിടിവീണു. തട്ടിപ്പിനെക്കുറിച്ചു വിവരം ലഭിച്ച് കര്‍ണാടക ബാങ്കിന്റെ അഡീഷണല്‍ ജനറല്‍ മാനേജര്‍ പരാതി നല്‍കിയതോടെയാണ് ആഫാഖ് അഹമ്മദ് അറസ്റ്റിലായത്. അപേക്ഷാഫോമുകള്‍, പാസ് ബുക്കുകള്‍, മൂന്നു കമ്പ്യൂട്ടറുകള്‍, ഒരു ലാപ്ടോപ്പ് തുടങ്ങി നിരവധി സാധനസാമഗ്രികള്‍ പിടിച്ചെടുത്തു.

തങ്ങള്‍ ജോലി ചെയ്യുന്നതു വ്യാജ ശാഖയിലാണെന്ന് അപ്പോള്‍ മാത്രം തിരിച്ചറിഞ്ഞ ജീവനക്കാരെ വിട്ടയച്ചു. 5,000 രൂപയായിരുന്നു അഞ്ചു ജീവനക്കാര്‍ക്കും മാസശമ്പളം. വിനോദ് കംബാലി എന്ന പേരിലാണ് ആഫാഖ് ബാങ്ക് ശാഖാ മാനേജര്‍ ചമഞ്ഞത്. ഈ പേരിലുള്ള തിരിച്ചറിയല്‍, ആധാര്‍ കാര്‍ഡുകളും ഡ്രൈവിങ്‌ െലെസന്‍സും തയാറാക്കി.

ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ ആരോ ഡല്‍ഹിയിലെ എ.ജി.എമ്മിനെ ഫോണില്‍ വിവരമറിയിച്ചു. ബലിയയില്‍ ബാങ്കിനു ശാഖ ഇല്ലെന്ന് ഉറപ്പാക്കിയശേഷം അധികൃതര്‍ അന്വേഷണം തുടങ്ങി. നേരത്തേ വിളിച്ചയാളോട് ബാങ്ക് ശാഖയുടെ ചിത്രം വാട്ട്സ് ആപ്പില്‍ അയച്ചുതരാന്‍ ആവശ്യപ്പെട്ടു. വ്യാജമെന്നു തീര്‍ച്ചപ്പെടുത്തിയതിനുശേഷം വാരണാസിയില്‍നിന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിച്ചു.

തുടര്‍ന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരു വിമുക്ത ഭടന്റെ കെട്ടിടമാണു ബാങ്കിനുവേണ്ടി വാടകയ്ക്കെടുത്തത്. ആദ്യമാസത്തെ വാടകയായ 32,000 രൂപയും ഫര്‍ണിച്ചര്‍ വാങ്ങിയതിന്റെ പണവും നല്‍കിയിട്ടില്ലെന്നും പോലീസ് കണ്ടെത്തി. എന്തായാലും പുതിയ തട്ടിപ്പ് പോലീസിന്റെ കണ്ണുതള്ളിച്ചുവെന്നു പറയാം.

 

Related posts