അടി മക്കളെ സല്യൂട്ട് ! ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുമെന്ന് ഗൗതം ഗംഭീര്‍…

ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. ന്യൂഡല്‍ഹി ഗാസ്റ്റിന്‍ ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നല്‍കുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീര്‍ പ്രഖ്യാപിച്ചത്. ‘PAANKH’ എന്നു പേരു നല്‍കിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്.

എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു.”ഈ കുട്ടികള്‍ക്ക് ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി അവര്‍ക്കു ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ സ്‌കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും. കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും”.

അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കും. കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണു ശ്രമം. അഞ്ചു മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കു സ്ഥിരമായി കൗണ്‍സിലിംഗ് നല്‍കും. അങ്ങനെ അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കും ഗംഭീര്‍ വ്യക്തമാക്കി. ഇത്തരം കുട്ടികളെ സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റില്‍നിന്നു വിരമിച്ചതിനു ശേഷം ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഗംഭീര്‍ നിലവില്‍ 200 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്.

ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ഗംഭീര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏപ്രിലില്‍ രണ്ട് വര്‍ഷത്തെ ശമ്പളം ഗംഭീര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്കു സംഭാവന നല്‍കിയിരുന്നു. ലോക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലേക്ക് 1000 പിപിഇ കിറ്റുകളും സംഭാവന നല്‍കി.

2018 ഡിസംബറിലാണ് ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്. ഇന്ത്യയുടെ ഏകദിന,ട്വന്റി20 ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് ഗംഭീര്‍. രണ്ടു ഫൈനലുകളിലും ഗംഭീറായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

Related posts

Leave a Comment