എഡിജിപിയുടെ മകള്‍ കരാട്ടെയില്‍ പുലി ! ഒന്ന്…രണ്ട്…മൂന്ന്…ആറാമത്തെ ഇടിയില്‍ ബോധം പോയി; ഡ്രൈവര്‍ ഗവാസ്‌കര്‍ പറയുന്നതിങ്ങനെ…

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ കരാട്ടെ വിദഗ്ധയെന്ന് ഇടിയേറ്റ ഡ്രൈവര്‍ ഗവാസ്‌കര്‍. എഡിജിപിയുടെ മകള്‍ ആറുതവണ മൊബൈല്‍ ഫോണ്‍വച്ച് ആഞ്ഞിടിച്ചതായി ഗവാസ്‌കര്‍ പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ പ്രതിരോധിക്കാനായില്ല. കരാട്ടെയില്‍ പ്രാവീണ്യമുള്ള യുവതിയുടെ ആക്രമണത്തെ തുടര്‍ന്നു രണ്ടു മിനിറ്റോളം ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു. വേദനയും നീര്‍ക്കെട്ടും മാറാന്‍ രണ്ടു മാസത്തോളമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇന്നലെ മുതല്‍ കാഴ്ചയ്ക്കു മങ്ങലുണ്ട്

‘എന്റെ പരാതിയില്‍ എഡിജിപിക്കെതിരെ നടപടിയുണ്ടായതില്‍ സന്തോഷമുണ്ട്. പക്ഷേ, ഭയമുണ്ട്. അവരെല്ലാം സ്വാധീനമുള്ളവരാണ്. ഞാന്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ പിന്നോട്ടു പോകില്ല.’ ഗവാസ്‌കര്‍ പറയുന്നു. നേത്രവിദഗ്ധര്‍ വൈകിട്ടു പരിശോധന നടത്തി. സുദേഷ് കുമാറിന്റെ വീട്ടില്‍ ഡ്യൂട്ടി ചെയ്തിരുന്ന പല പൊലീസുകാരെയും ദാസ്യവൃത്തി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ചിലരെ മര്‍ദിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. വീട്ടു ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ ബിരുദധാരികളും പൊതുകാര്യങ്ങളെക്കുറിച്ചു ബോധമുള്ളവരുമാണെന്ന അറിവ് വീട്ടുകാരെ അരിശം കൊള്ളിച്ചിരുന്നു. മലയാളികളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി ഹിന്ദിയിലും ഇംഗ്ലിഷിലും ആക്ഷേപിക്കുമായിരുന്നു.

ദേഹത്തു നീരുള്ളതിനാല്‍ കിടക്കുന്നതിനു പ്രയാസമുണ്ട്. കഴുത്തില്‍ കോളര്‍ ഉള്ളതിനാല്‍ ഒരേ ദിശയിലേക്കു തന്നെ നോക്കിയാണ് കിടക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനും പ്രയാസമുണ്ട്. ഗവാസ്‌കറുടെ മൊഴിപ്രകാരം എഡിജിപിയുടെ മകള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ആയുധം ഉപയോഗിച്ച് അപകടപ്പെടുത്താന്‍ ശ്രമം (324), സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തല്‍ (332), പൊതുസ്ഥലത്തുവച്ച് അശ്ലീലവാക്കുകള്‍ പ്രയോഗിച്ച് അപമാനിക്കല്‍ (294-ബി) എന്നീ വകുപ്പുകളാണു ചുമത്തിയത്. എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്‌കറിനെതിരേയും കേസെടുത്തിട്ടുണ്ട്. 294-ബിക്കു പുറമെ സ്ത്രീത്വത്തെ അപമാനിക്കല്‍, ദേഹത്തു കടന്നുപിടിക്കല്‍ (354) എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്താണു ഗവാസ്‌കര്‍ക്കെതിരെ എഡിജിപിയുടെ മകളുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

Related posts