പതിനാലുകാരിയായ മകള്‍ക്ക് മാതാപിതാക്കള്‍ വിലയിട്ടത് ഏഴു ലക്ഷം രൂപ; പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസി രക്ഷകനായി

child-600അല്‍വാര്‍: സ്വന്തം മകള്‍ക്ക് മാതാപിതാക്കള്‍ ഇട്ട വില ഏഴു ലക്ഷം രൂപ. രാജസ്ഥാനിലെ അല്‍വാറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കൂലിവേലക്കാരായ ദമ്പതികള്‍ ഏഴുലക്ഷം രൂപയ്ക്കാണ്  പതിനാലുകാരിയായ മകളെ വിറ്റത്. അവളെ ബലമായി കാറില്‍ കയറ്റാന്‍ തുടങ്ങിയപ്പോള്‍ പെണ്‍കുട്ടി നിലവിളിച്ചു. നിലവിളി കേട്ടെത്തിയ അയല്‍വാസി അവളെ രക്ഷപ്പെടുത്തുകയായിരുന്നു.

ബാലികയുടെ പിതാവായ ബല്‍വീര്‍ സിംഗിനെയും കുട്ടിയെ വാങ്ങിയ ലീലന്ധര്‍ ജാട്ട്, ഇഷ് വാര്‍ സിംഗ്, സുഭാഷ് അഗര്‍വാള്‍ എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു. തട്ടിക്കൊണ്ടു പോകല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തന്റെ അമ്മയും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നു പറഞ്ഞ പെണ്‍കുട്ടി അവര്‍ക്കൊപ്പം വീട്ടിലേക്കു പോകാന്‍ വിസമ്മതിച്ചു. ഒടുവില്‍ പോലീസ് കുട്ടിയെ മുത്തശ്ശിയുടെ കൂടെ അയയ്ക്കുകയായിരുന്നു.

പിതാവ് ജോലി തേടി ഇടയ്ക്ക് ഹരിയാനയില്‍ പോയിരുന്നു. അവിടെ വച്ചാണ് ഇയാള്‍ ഇടപാടുകാരെ പരിചയപ്പെടുന്നത്. മകളെ ഹരിയാന സ്വദേശിയായ ഒരു ധനികന്‍ വിവാഹം കഴിക്കുമെന്നാണ് ഇടപാടുകാര്‍ തന്നോടു പറഞ്ഞിരുന്നതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയെ മാംസവ്യാപാരത്തിനുപയോഗിക്കാനാണ് ഇടപാടുകാര്‍ വന്‍വില നല്‍കി വാങ്ങിയതെന്ന സംശയത്തിലാണ് പോലീസ്.

Related posts