പൂഞ്ഞാര്‍: ആടുകള്‍ നാട്ടില്‍ അഴിഞ്ഞാടുന്നതിനെതിരേ സിപിഎമ്മിന്റെ സമരം. ഒടുവില്‍ ആടുകളുടെ ശല്യം ഒഴിവാക്കാന്‍ നടപടിയുമായി പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആടുകളാണ് വാഹനയാത്രികര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി മാറിയിരിക്കുന്നത്.
മുപ്പതിലേറെ ആടുകളാണ് ദിവസവും ടൗണില്‍ മേയാനിറങ്ങുന്നത്. ടൗണിനോട് ചേര്‍ന്നു താമസിക്കുന്ന റഷ്യന്‍ വനിതയുടേതാണ് ഈ ആടുകള്‍. പകലന്തിയോളം കടകമ്പോളങ്ങളിലെ സാധനങ്ങള്‍ തിന്നുന്നതായും പുരയിടങ്ങളില്‍ കൃഷി നശിപ്പിക്കുന്നതായുമാണ് വ്യാപക പരാതി.
പൂഞ്ഞാര്‍ സ്വദേശി ജോസ് രാജനൊപ്പമാണ് റഷ്യക്കാരി സെറ്റ്ലാന 2012ല്‍ ഇവിടെയെത്തുന്നത്. യാത്രാ പ്രിയനായിരുന്ന ജോസിനെ 2022ല്‍ കാണാതായി. ഇതിനു ശേഷം തനിച്ചായ ശ്വേത എന്ന സെറ്റ്ലാനയുടെ വരുമാനമാര്‍ഗമാണ് ആടുവളര്‍ത്തല്‍.
ആടുകള്‍ കൂട്ടത്തോടെ പൂഞ്ഞാര്‍ ടൗണില്‍ മേയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വാഴക്കുലയും പച്ചക്കറിയും കടകള്‍ക്ക് പുറത്ത് വയ്ക്കാനാവാത്ത സ്ഥിതിയിലാണ് വ്യാപാരികള്‍.
വഴിനടപ്പുകാര്ക്കും ഇരുചക്ര വാഹനക്കാര്‍ക്കും ഇവ വല്ലാത്ത ശല്യമായി മാറിക്കഴിഞ്ഞു. ഉടമസ്ഥയോടും പഞ്ചായത്തിലും പരാതി പറഞ്ഞിട്ടും കാര്യമായ നടപടികളുണ്ടായില്ല. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മാസങ്ങള്‍ക്ക് മുന്‍പ് സമരവും നടത്തിയിരുന്നു.
ആടുകളുടെ ശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാര്‍ ഒടുവിൽ ജില്ലാ കളക്ടര്‍ക്ക് വരെ പരാതി നൽകി. അതേസമയം അധികാരികരോടു ചര്‍ച്ച ചെയ്ത് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ മോഹന്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.
