ആകാശത്തില്‍ പോലും മോദിയെ വെറുതെവിട്ടില്ല! പ്രതിഷേധ സൂചകമായി പറത്തിയത് ആയിരക്കണക്കിന് കറുത്ത ബലൂണുകള്‍; ഗോ ബാക്ക് മോദി പ്രതിഷേധം ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നു

നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കും ഏതായാലും അത്ര നല്ല സമയമല്ല ഇപ്പോള്‍. കാവേരി വിഷയവും കാത്വ പെണ്‍കുട്ടിയുടെ മരണവുമെല്ലാം ചേര്‍ന്ന് അവര്‍ക്കെതിരെയുള്ള പ്രതിഷേധം രാജ്യത്തങ്ങോളമിങ്ങോളം കത്തിപ്പടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെയുള്ള ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ഏറ്റവും ട്രെന്‍ഡിംഗ് ആയി നില്‍ക്കുന്നത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കേന്ദ്രം വിമുഖത കാണിക്കുന്നതിനെതിരെയായിരുന്നു തമിഴ്‌നാടിന്റെ പ്രതിഷേധം.

പ്രതിരോധ മന്ത്രാലയത്തിന്റെ സൈനിക പ്രദര്‍ശനം ഡിഫ് എക്‌സ്‌പോ 2018 ഉദ്ഘാടനം ചെയ്യാനാണ് മോദി ചെന്നെയിലെത്തിയത്. രാവിലെ 9.30ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. വിമാനമാര്‍ഗം എത്തിയ മോദിക്കെതിരായ പ്രതിഷേധ സൂചകമായി ആയിരക്കണക്കിനു കറുത്ത ഹൈഡ്രജന്‍ ബലൂണുകള്‍ ചെന്നൈയുടെ ആകാശത്ത് ഉയര്‍ന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍നിന്നു മഹാബലിപുരത്തേക്കു ഹെലിക്കോപ്ടറിലാണ് മോദി യാത്ര ചെയ്തത്.

മോദി പങ്കെടുത്ത പരിപാടികളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കറുത്ത വസ്ത്രമണിഞ്ഞും കറുത്ത ബാഡ്ജുകള്‍ ധരിച്ചും കരിങ്കൊടി വീശിയും പ്രതിഷേധിച്ചു. പ്രധാനമന്ത്രിക്കെതേരെ പ്രതിഷേധിച്ച തമിഴ്വാഴ്മുറൈ കക്ഷി നേതാവ് വേല്‍മുരുഗനെയും അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കറുത്ത ബലൂണുകള്‍ പ്രതിഷേധക്കാര്‍ ആകാശത്തേയ്ക്ക് പറത്തി. ഇവരെ പിന്നീട് അറസ്റ്റു ചെയ്തു നീക്കി. സംവിധായകന്‍ ഭാരതീരാജയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടിനുള്ളില്‍ കറുപ്പുകൊടി കാട്ടി.

തുടര്‍ന്നങ്ങോട്ട് ചെന്നൈയിലെ എല്ലായിടത്തേയ്ക്കും പ്രതിഷേധം വ്യാപിച്ചു. ഗിണ്ടി പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ഡി.എം.കെ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഉച്ചയ്ക്കു ശേഷം വിമാനത്താവളത്തിനു സമീപത്തെ നങ്കനല്ലൂരില്‍ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ചേര്‍ന്ന് പ്രക്ഷോഭം നടത്തി.

നരേന്ദ്രമോദി, ഡല്‍ഹിയിലേയ്ക്ക് മടങ്ങിയ ശേഷമാണ് സമരക്കാര്‍ പിരിഞ്ഞു പോയത്. ക്രൂരമായ ലൈംഗികാക്രമണത്തിന് വിധേയയായി കാഷ്മീരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കുള്ള സാഹചര്യത്തില്‍ പ്രസ്തുത വിഷയത്തിലും രാജ്യമെങ്ങും സംഘപരിവാറിനെതിരെയുള്ള പ്രതിഷേധം കത്തിപ്പടരുകയാണ്.

Related posts