പ്രണയത്തിന് കാലഹരണപ്പെടാനാവില്ലെന്ന് തെളിയിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ് ബംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവർ. പ്രിയതമയുടെ വിയോഗത്തിന് എട്ട് വർഷങ്ങൾക്കിപ്പുറവും, ദിവസവും അവളുടെ ചിത്രങ്ങൾക്ക് മുന്നിൽ പുതിയ പൂക്കൾ അർപ്പിച്ച ശേഷമാണ് ഈ വയോധികൻ തന്റെ ഓട്ടോയുടെ യാത്ര ആരംഭിക്കുന്നത്.
കണ്ടന്റ് ക്രിയേറ്ററായ ആശിഷ് മാത്യു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രണയത്തിന്റെ ഈ അപൂർവ്വ കാഴ്ച ലോകമറിഞ്ഞത്. ഇന്ദിരാനഗറിലെ ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോഴാണ് ഡ്രൈവർ തന്റെ ഓട്ടോയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾക്ക് മുന്നിൽ ശ്രദ്ധയോടെ പൂക്കൾ വെക്കുന്നത് ആശിഷ് കാണുന്നത്. തുടർന്ന് ഇയാളോട് സംസാരിച്ചപ്പോഴാണ് അത് 8 വർഷങ്ങൾക്ക് മുൻപ് അന്തരിച്ച പ്രിയഭാര്യയുടെ ചിത്രമാണെന്ന് ഡ്രൈവർ വെളിപ്പെടുത്തുന്നത്.
ഓട്ടോയുടെ ഉള്ളിൽ പലഭാഗത്തായി അവരുടെ ചിത്രങ്ങൾ വൃത്തിയായി പതിപ്പിച്ചിട്ടുണ്ട്. മകനും മരുമകളും ആറ് പേരക്കുട്ടികളും ഉൾപ്പെടുന്ന സ്നേഹനിധികളായ കുടുംബമുണ്ടെങ്കിലും ഭാര്യയുടെ വിയോഗം ഇന്നും തനിക്ക് നികത്താനാവാത്ത വിടവാണെന്ന് ഈ വൃദ്ധൻ പറയുന്നു.
ഇനി ജോലിക്കൊന്നും പോകാതെ വീട്ടിൽ വിശ്രമിക്കാൻ മകൻ ആവശ്യപ്പെടാറുണ്ടെങ്കിലും ഈ വയോധികൻ സമ്മതിക്കാറില്ല. വീട്ടിൽ വെറുതെ ഇരുന്നാൽ പ്രിയതമയുടെ ഓർമ്മകൾ തളർത്തുമെന്നും, ദിവസവും ഓട്ടോയുമായി പുറത്തിറങ്ങി പുതിയ ആളുകളെ കാണുന്നത് തന്റെ ദുഃഖം ലഘൂകരിക്കാൻ സഹായിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിശ്വാസം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്ക് വലിയ വൈകാരികമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. “സത്യമായ സ്നേഹത്തിന്റെ യഥാർഥ അർഥം, മരണത്തിന് ശേഷവും പ്രണയം അവസാനിക്കുന്നില്ല” എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
