ഗുണ്ട ബിനുവിന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചത് ചെന്നൈയിലെ വിഐപി ! പിടിയിലായ 73 ഗുണ്ടകളെയും ചോദ്യം ചെയ്തു; പിറന്നാള്‍ ആഘോഷത്തിനു പിന്നില്‍ മറ്റുദ്ദേശ്യമെന്ന് സൂചന…

ചെന്നൈ:കുപ്രസിദ്ധ മലയാളി ഗുണ്ടാ നേതാവ് പി.ബിനുവിന്റെ ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ചതു ചെന്നൈയിലെ വിഐപിയെന്നു പൊലീസ് നിഗമനം. ആഘോഷവേദിയില്‍ നിന്നു പിടികൂടിയ 73 ഗുണ്ടകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് സൂചന.അതിനിടെ, വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന ബിനു തൃശൂര്‍ സ്വദേശിയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയാണെന്നാണു പറഞ്ഞിരുന്നത്. തൃശൂരില്‍ നിന്നു ജോലി തേടി ചെന്നൈയിലേക്കു കുടിയേറിയതാണു കുടുംബം.

ചൂളൈമേട്ടില്‍ ചായക്കടക്കടയിലെ ജോലിക്കാരനായാണ് ബിനുവിന്റെ തമിഴ്‌നാട് ജീവിതം ആരംഭിക്കുന്നത്. ചെറിയ കുറ്റകൃത്യങ്ങള്‍ ശീലമാക്കിയ ബിനു പിന്നീട് ഒരു പ്രാദേശിക നേതാവിന്റെ അനുയായിയായി മാറി. പിന്നീട് രാഷ്ട്രീയ നേതാവിന്റെ ബലത്തില്‍ ഗുണ്ടാത്തലവനായി മാറുകയായിരുന്നു. പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ അലട്ടിയതിനാല്‍ നാലുവര്‍ഷം മുന്‍പു കേരളത്തിലേക്കു പിന്‍വാങ്ങി. എന്നാല്‍, ഈയിടെ വീണ്ടും ഗുണ്ടപ്പണിയില്‍ സജീവമാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണു നാല്‍പതാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതും ഗുണ്ടകളെയെല്ലാം ക്ഷണിച്ചതും.

എണ്‍പതുകളുടെ പകുതി മുതല്‍ തൊണ്ണൂറുകളുടെ ആദ്യ പകുതിവരെ നഗരം അടക്കിവാണ ഗുണ്ടകളെ മലയാളി പൊലീസ് കമ്മിഷണര്‍ എസ്. വിജയകുമാറിന്റെ നേതൃത്വത്തിലാണ് അന്നത്തെ മുഖ്യമന്ത്രി ജയലളിത അടിച്ചമര്‍ത്തിയത്. ഇപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത പുറത്തു വന്നതോടെ ചെന്നൈ പോലീസ് ആശങ്കയിലാണ്. പല വിഐപികളും ഗുണ്ടകളെ സംരക്ഷിക്കുന്നുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Related posts