തനിക്കുണ്ടായ വാഹനാപകടം മനപൂര്‍വ്വം ഉണ്ടാക്കിയതാണോയെന്ന് സംശയമുണ്ട്! ഡ്രൈവര്‍ സംഭവം ഓരോ പ്രാവശ്യവും മാറ്റിപ്പറയുന്നു; സംശയമുന്നയിച്ച് ഹനാന്‍

തനിക്കുണ്ടായ അപകടം മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്ന് ഹനാന്‍. അപകടം ഉണ്ടായി നിമിഷങ്ങള്‍ക്കകം പേരുപോലും കേള്‍ക്കാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം സ്ഥലത്തെത്തിയത് സംശയം വര്‍ധിപ്പിക്കുന്നെന്നും ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഒരു മാധ്യത്തോടായിരുന്നു ഹനാന്റെ പ്രതികരണം.

താന്‍ പേരുപോലും കേള്‍ക്കാത്ത മാധ്യമം തങ്ങളുടെ എക്‌സ്‌ക്ലൂസീവ് എന്നും പറഞ്ഞ് പെട്ടെന്നാണ് അവിടെ എത്തിയത്. വേദനകൊണ്ട് പുളയുന്ന എന്റെ വീഡിയോ അവര്‍ എടുത്തു. എന്റെ സമ്മതം ഇല്ലാതെ ഫേസ്ബുക്ക് ലൈവ് ഇട്ടു. ഇപ്പോഴും തന്നെ ശല്യം ചെയ്യുന്നെന്നും ഹനാന്‍ പറഞ്ഞു.

രാവിലെ ആറുമണിക്കാണ് അപകടം നടന്നത്. എന്നിട്ടും നിമിഷ നേരം കൊണ്ട് അവര്‍ അവിടെ എത്തി. ആരാണ് ഈ സമയത്ത് ഇവരെ വിളിച്ചുവരുത്തിയതെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ലെന്നും ഹനാന്‍ പറയുന്നു.

അതേസമയം വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറഞ്ഞെന്നും ഡ്രൈവര്‍ പലപ്പോഴായി പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയാണെന്നും ഹനാന്‍ പ്രതികരിച്ചു.

അതേസമയം അപകടത്തില്‍ പരുക്കേറ്റ ഹനാന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക് ലൈവ് നടത്തിയ യുവാവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ് ലൈവ് ചെയതത്.

ആശുപത്രി കിടക്കയില്‍ വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ പകര്‍ത്തിയത്. സംസാരിക്കാന്‍ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

Related posts