ഞങ്ങളും കേരളത്തില്‍ ജീവിക്കുന്നവരാണ്, അരി തിന്നുന്നവരുമാണ്! 240 കേസുകളുള്ള ഒരാള്‍ക്ക് ജനപ്രതിനിധി ആകാന്‍ കുഴപ്പമില്ലെങ്കില്‍ കോടതി കുറ്റവാളി എന്ന് വിളിക്കാത്ത നടനെ മാത്രം എന്തിന് ക്രൂശിക്കണം; ശ്രീനിവാസന് പിന്തുണ പ്രഖ്യാപിച്ച് ഹരീഷ് പേരടി

മലയാള സിനിമയിലെ വനിതകള്‍ക്കായി തുടക്കമിട്ട ഡബ്ലുസിസി എന്ന സംഘടനയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ദിലീപിനെ പിന്തുണച്ചുകൊണ്ടും ശ്രീനിവാസന്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ശ്രീനിവാസന്‍ കുറച്ചുകൂടി മാന്യതയോടെയും പക്വതയോടെയും സംസാരിക്കേണ്ടതായിരുന്നു എന്ന് വ്യക്തമാക്കി നടി രേവതി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ആദ്യമായി ശ്രീനിവാസന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് ഒരാള്‍ രംഗത്തെത്തിയിരിക്കുന്നു. സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത ഡബ്ല്യുസിസിയുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലായില്ലെന്ന് ശ്രീനിവാസന്‍ ചോദിക്കുമ്പോള്‍ അത് സാധാരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണെന്ന് ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം…

ഞാന്‍ കണ്ട മലയാള സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളില്‍ രണ്ടെണ്ണം ‘വടക്ക്നോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ്. എല്ലാ കോപറേറ്റിവ് സൊസൈറ്റികളിലും മെമ്പര്‍ഷിപ്പുള്ള ജീവിതം ഭദ്രമാക്കിയ ബുദ്ധിജീവികള്‍ എന്നെ ഉള്‍കാഴചയില്ലാത്ത മദ്ധ്യവര്‍ഗ മലയാളി എന്ന് പറഞ്ഞാലും സന്തോഷം. കാരണം ഞങ്ങള്‍ കൃത്യമായി ടാക്സും അടക്കാറുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും വോട്ടും ചെയ്യാറുണ്ട്.

സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രീ വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത WCC-യുടെ ലക്ഷ്യം എന്താണെന്ന് ‘എനിക്ക് മനസ്സിലായില്ലാ’ എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ അത് സാധാരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്…. പിന്നെ സ്വന്തം പേരില്‍ 240 കേസുള്ള ആളുകള്‍ നമ്മുടെ ജനപ്രതിനിധികളാകാന്‍ മല്‍സരിക്കുമ്പോഴാണ്, കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങള്‍…. നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്…. അരി തന്നെയാണ് തിന്നുന്നത്….

Related posts