ഫ്‌ളാറ്റില്‍ രാത്രിയില്‍ ഒരു മണിയ്ക്ക് സ്വപ്‌നയും പ്രതികളും ഒത്തുകൂടിയത് എന്തിന് ? സ്വര്‍ണക്കടത്തു കേസ് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച വെറും കഥയെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍; വാദങ്ങള്‍ ഇങ്ങനെ…

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നടന്നത് ശക്തമായ വാദങ്ങള്‍. കേസില്‍ സരിത്ത് പിടിയിലായതിനു പിന്നാലെ സ്വപ്‌നയും സന്ദീപും ഒളിവില്‍ പോയത് ശക്തമായ സ്വാധീനത്തിന്റെ ബലത്തിലാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തി.

അതിര്‍ത്തി കടന്നതും ഇതേ സ്വാധീനത്തിന്റെ ബലത്തിലാണെന്ന വാദമാണ് കസ്റ്റംസ് ഉയര്‍ത്തിയത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ കാാര്യമാണെന്നും സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന് കുറ്റത്തിന് ഒരുമാസമായിട്ടും കസ്റ്റംസിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം സ്വപ്നയ്‌ക്കെതിരേ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.

പോലീസിലുള്ള സ്വാധീനം ഉപയോഗിച്ചാണ് കര്‍ശന പരിശോധനകള്‍ നിലനില്‍ക്കുമ്പോള്‍ പോലും സ്വപ്‌ന ചെക്ക്‌പോസ്റ്റ് കടന്നതെന്നും കുറ്റക്കാരിയല്ലെങ്കില്‍ എന്തിനു നാടുവിട്ടുവെന്നുമുള്ള വാദങ്ങള്‍ കസ്റ്റംസ് ഉയര്‍ത്തി. സന്ദീപിന്റെ ഭാര്യ സ്വപ്നയ്‌ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. ബാഗില്‍ സ്വര്‍ണം ഉണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തിരിച്ചയയ്ക്കാന്‍ സ്വപ്ന ശ്രമിച്ചത്.

രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്‌ളാറ്റില്‍ ഒത്തു ചേര്‍ന്നത് പ്രാര്‍ത്ഥിക്കാനോ കോവിഡ് പ്രതിരോധത്തെക്കുറിച്ച ആലോചിക്കാനോ അല്ലെന്ന് പരിഹസിച്ച കസ്റ്റംസ് സ്വര്‍ണ്ണക്കടത്തിന്റെ ഗൂഢാലോചനയ്ക്ക് വേണ്ടിയായിരുന്നു ഇതെന്നും പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥനും ഈ ഫ്‌ളാറ്റില്‍ വന്നിട്ടുണ്ട്.

ഇത്തരത്തില്‍ സ്വാധീനമുള്ളവര്‍ ഉള്ളപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അവസ്ഥ പിന്നെന്താകുമെന്നും കസ്റ്റംസ് ചോദിച്ചു. അതേസമയം കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ പൊലീസിന്റെ സ്വാധീനം കൊണ്ട് എന്ത് ഗുണമാണ് ഉള്ളതെന്നായിരുന്നു ഇതിന് സ്വപ്നയുടെ അഭിഭാഷകന്‍ ചോദിച്ചത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ശിവശങ്കരനുമായുള്ള കൂടിക്കാഴ്ചകളില്‍ യാതൊരു അസ്വാഭാവികതകളുമില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായ തനിക്ക് സര്‍ക്കാറില്‍ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമെന്ന് സ്വപ്ന അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.

പോലീസിലും സ്വാധീനം ഉണ്ടാകാം. എന്നാല്‍ കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ തനിക്കെങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നും സ്വപ്ന കോടതിയില്‍ ചോദിച്ചു. ജാമ്യാപേക്ഷയില്‍ ഈ മാസം 12ന് വിധി പറയും. സ്വപ്‌ന സുരേഷ് വിവാഹത്തിന് ധരിച്ചിരുന്നത് 625 പവന്‍ സ്വര്‍ണമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ഏകദേശം അഞ്ചു കിലോഗ്രാം സ്വര്‍ണമാണ് വിവാഹത്തിന് സ്വപ്ന അണിഞ്ഞതെന്നാണ് അഭിഭാഷകന്റെ വാദം. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ ഒരു കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികത ഒന്നും തന്നെ ഇല്ലെന്ന് വാദിക്കാനാണു വിവാഹ ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു.

Related posts

Leave a Comment