കോവിഡ് മുക്തനായ ആള്‍ക്ക് നാലു മാസത്തിനു ശേഷം വീണ്ടും രോഗം സ്ഥിരീകരിച്ചു ! ഇങ്ങനെ സംഭവിക്കുന്നത് ലോകത്ത് ആദ്യം; ആശങ്കയുയരുന്നു…

കോവിഡ് മുക്തനായ യുവാവിന് വീണ്ടും രോഗബാധയെന്ന് റിപ്പോര്‍ട്ട്. ഹോങ്കോങ്ങില്‍ നിന്നാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായാണ് കണ്ടെത്തുന്നത്. ജിനോം സീക്വന്‍സിങ്ങില്‍ യുവാവിനെ ബാധിച്ച രണ്ടു വൈറസുകളുടെയും സ്‌ട്രെയിന്‍ തീര്‍ത്തും വ്യത്യസ്തമാണെന്നും കണ്ടെത്തി.

എന്നാല്‍ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഹോങ്കോങ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം രോഗബാധിതനായിരുന്നപ്പോള്‍ ഇയാള്‍ 14 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു.

യാതൊരു രോഗലക്ഷണവും ഇല്ലാതിരുന്ന ഇയാള്‍ സ്‌പെയിനില്‍ നിന്നു തിരികെ എത്തവേ വിമാനത്താവളത്തില്‍ സക്രീനിങ്ങിനിടെ നടന്ന സലൈവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഏകദേശം 24 മില്യന്‍ കോവിഡ് ബാധിതരാണ് ലോകത്തുള്ളത് ഒരിക്കല്‍ വൈറസ് ബാധ ഉണ്ടായി മുക്തി നേടിയവരില്‍ ആന്റിബോഡി രൂപപ്പെടുകയും ഇത് പിന്നീട് രോഗം വരുന്നത് തടയുകയും ചെയ്യും.

ഏറ്റവും മാരകമായി രോഗം ബാധിച്ചവരിലായിരിക്കും ഏറ്റവും വലിയ പ്രതിരോധം രൂപപ്പെടുക. എന്നാല്‍ എത്രകാലം ഈ പ്രതിരോധം ശരീരത്തില്‍ കാണും എന്നതാണ് ആശങ്കപ്പെടുത്തുന്ന ചോദ്യം.

വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്നതിന് വളരെ അപൂര്‍വമായ ഒരു ഉദാഹരണമാണ് ഈ കേസെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ മൈക്രോബിയല്‍ പാത്തോജെനിസിസ് പ്രൊഫസര്‍ ബ്രന്‍ഡന്‍ റെന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇത് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കരുത്. കാലക്രമത്തില്‍ വൈറസിന് സ്വഭാവിക പരിവര്‍ത്തനം ഉണ്ടാകുമെന്നു തന്നെയാണ് നാം പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും പുതിയ വാര്‍ത്ത കോവിഡ് മുക്തരായ രോഗികളെയാകെ വ്യാകുലരാക്കുകയാണ്.

Related posts

Leave a Comment