ചാത്തന്നൂർ: പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് വീൽചെയർ ,സ്ക്രചർ എന്നിവ ഉപയോഗിക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നല്‍കണമെന്ന വിവാദ ഉത്തരവ് രോഗികളുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി.ഒ.പി.വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് രക്ത പരിശോധന എക്സ്.-റേ തുടങ്ങിയ മറ്റ് ആവശ്യങ്ങൾക്ക് മറ്റ് ബ്ലോക്കുകളിലേയ്ക്ക് പോകുന്നതിന് വീൽ ചെയർ ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നല്‍കണമെന്നായിരുന്നു ഉത്തരവ്.
തിരിച്ചറിയൽ രേഖ കരുതാത്തവർ പകരം മൊബൈൽ ഫോണോ, ആഭരണമോ പണയമായി നല്‍കണമെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ വാശി പിടിച്ചിരുന്നു.ഇവ വാങ്ങുകയും വീൽ ചെയർ തുടങ്ങിയവ അത്യാഹിത വിഭാഗത്തിൽ തിരികെ എത്തിക്കുമ്പോൾ ജാമ്യ വസ്തു തിരികെ നല്‍കുകയുമായിരുന്നു.
കുറെ കാലമായി ആശുപത്രിയിൽ ഇത് പതിവായിരുന്നു. രേഖകൾ ഒന്നും ഇല്ലാതെ എത്തുന്നവർക്ക് സഹായം ലഭിക്കാത്തത് രോഗികളും അവരുടെബന്ധുക്കളും സുരക്ഷാ ജീവനക്കാരുമായി വാക്കേറ്റത്തിനും സംഘർഷങ്ങൾക്കും സ്ഥിരമായി അവസരമൊരുക്കിയിരുന്നു.കഴിഞ്ഞ ദിവസവും കൈയാങ്കളിയോളമെത്തിയ വാക്കേറ്റം ഉണ്ടായി.
‘തുടർന്നാണ് രേഖകൾ ഹാജരാക്കണമെന്ന നിർദ്ദേശം റദ്ദാക്കാൻ തീരുമാനമായത്. എല്ലാമെഡിക്കൽ കോളേജുകളിലും നടപ്പാക്കിയ സംവിധാനമാണ് ഇവിടെയും നടപ്പാക്കിയതെന്നും കൊണ്ടു പോകുന്ന വീൽ ചെയറും മറ്റും തിരിച്ച് അത്യാഹിത വിഭാഗത്തിൽ എത്തിക്കാതെ ഉപേക്ഷിച്ച് പോകുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് രേഖ ആവശ്യപ്പെട്ടിരുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.