കോൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂൺ ഒന്നുമുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്തെ ഹ്രസ്വ, ദീർഘദൂര ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സർക്കാർ ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര. പദ്ധതിയുടെ ഭാഗമായി ക്യൂആർ കോഡ് അടങ്ങിയ സ്മാർട്ട് കാർഡ് പുറത്തിറക്കും. ഗുണഭോക്താവിന്റെ ഫോട്ടോയും പേരും സ്മാർട്ട് കാർഡിൽ ഉണ്ടാകും.
ഇതിനായി സ്ത്രീകൾ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്കോ സബ് ഡിവിഷണൽ ഓഫീസർക്കോ അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്കൊപ്പം ഫോട്ടോയും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. സ്മാർട്ട് കാർഡുകളുടെ വിതരണം വൈകിയാലും ജൂൺ ഒന്നിന് പദ്ധതി നടപ്പിലാക്കും.
സ്മാർട്ട് കാർഡ് കിട്ടുന്നതുവരെ ഫോട്ടോയോടു കൂടിയ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് സൗജന്യ യാത്ര നടത്താമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്.
