അഭിനന്ദനെ പാക് പട്ടാളം ഉപദ്രവിച്ചിരുന്നെങ്കില്‍ കളി മാറിയേനെ… ഇന്ത്യ പാകിസ്ഥാനിലേക്ക് തൊടുക്കാനായി കരുതിവച്ചത് ഒമ്പത് മിസൈലുകള്‍; റിപ്പോര്‍ട്ടില്‍ പറയുന്നത്…

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായതിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാന്‍ പരസ്പരം മിസൈലുകള്‍ തൊടുക്കാനുള്ള നീക്കത്തിനു തൊട്ടടുത്തു വരെ എത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അഭിനന്ദനെ ഏതെങ്കിലും രീതിയില്‍ പാക് പട്ടാളം ഉപദ്രവിച്ചാല്‍ പ്രശ്നം രൂക്ഷമാകുമെന്ന് റോ സെക്രട്ടറി അനില്‍ ദശ്മന ഐഎസ്ഐ മേധാവി ലഫ്. ജനറല്‍ അസീം മുനീറിനെ അറിയിച്ചതായി സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം സാഹചര്യമുണ്ടായാല്‍ എന്തു നടപടിയും സ്വീകരിക്കാന്‍ സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ഭൂമിയില്‍നിന്നു തൊടുക്കാവുന്ന പന്ത്രണ്ടോളം ഹൃസ്വദൂര മിസൈലുകള്‍ വിന്യസിച്ചിരുന്നു. അഭിനന്ദന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏറ്റവും ശക്തമായ നടപടിക്ക് ഇന്ത്യ മുതിരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ അറിയിക്കുകയും ചെയ്തിരുന്നു.

യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ മധ്യസ്ഥന്മാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കാനുള്ള നീക്കത്തിലേക്ക് എത്തിയത്. ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഒന്‍പത് മിസൈലുകള്‍ തൊടുക്കാന്‍ തീരുമാനിച്ചതായി വിവരം ലഭിച്ചിരുന്നുവെന്ന് പാക്ക് അധികൃതര്‍ പറയുന്നു. തിരിച്ചടിക്കാന്‍ 13 മിസൈലുകളാണ് പാക്കിസ്ഥാന്‍ സജ്ജമാക്കിയത്. ഇസ്‌ലാമബാദ്, ലാഹോര്‍, കറാച്ചി തുടങ്ങിയ നഗരങ്ങളില്‍ ഇന്ത്യന്‍ മിസൈല്‍ ആക്രമണം നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

ഇന്ത്യന്‍ സൈനിക നീക്കം ഉറപ്പായതോടെ അഭിനന്ദനെ മോചിപ്പിക്കുമെന്ന് ഫെബ്രുവരി 27നു തന്നെ ഇന്ത്യയെ അറിയിച്ചു. 28-ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. അമേരിക്കയില്‍നിന്നു ശക്തമായ സമ്മര്‍ദമാണ് പാക്കിസ്ഥാനുണ്ടായത്. ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്ന് 28-ന് രാവിലെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് അഭിനന്ദനെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യ മിസൈല്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റ് പ്രസംഗത്തിലും പരാമര്‍ശിച്ചിരുന്നു. തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം സജ്ജമാണെന്നും ഇമ്രാന്‍ അന്നു പറഞ്ഞിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്.

Related posts