ലണ്ടൻ: ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് യുകെ പാർലമെന്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്.കരാറിനെ ഭക്ഷണപദാർഥങ്ങളോട് ഉപമിച്ച് അംഗങ്ങൾ സംസാരിച്ചതാണ് ചർച്ചയാകുന്നത്. ബ്രിട്ടനു വലിയ സാമ്പത്തിക നേട്ടമുണ്ടാക്കേണ്ട ഈ കരാർ ഒരു “നനഞ്ഞ പപ്പടം’ പോലെയാണെന്ന് ട്രേഡ് സെക്രട്ടറി ആൻഡ്രൂ ഗ്രിഫിത്ത് പരിഹസിച്ചു.
ബ്രിട്ടന്റെ സേവനമേഖലയെ കരാറിൽ അവഗണിച്ചെന്നും ഇന്ത്യൻ തൊഴിലാളികൾക്ക് ഇൻഷുറൻസ് വിഹിതത്തിൽ ഇളവു നൽകിയത് പ്രാദേശിക തൊഴിൽ വിപണിയെ ബാധിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.ബ്രിട്ടീഷ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ താരിഫ് ഇളവ് ലഭിക്കാൻ അഞ്ചു മുതൽ പത്തു വർഷംവരെ കാത്തിരിക്കേണ്ടി വരുമ്പോൾ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ബ്രിട്ടൻ ഉടൻ ഇളവ് നൽകുന്നുവെന്നും വിമർശനമുയർന്നു.
എന്നാൽ ഈ വിമർശനങ്ങളെ വാണിജ്യമന്ത്രി ക്രിസ് ബ്രയന്റ് ശക്തമായി നേരിട്ടു. പ്രമുഖ ആഗോള ബാങ്കുകളും വ്യവസായ സ്ഥാപനങ്ങളും കരാറിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബ്രയന്റ് ചൂണ്ടിക്കാട്ടി. അവർക്ക് ഇതൊരു “നനഞ്ഞ പപ്പട’മല്ല, മറിച്ച് ഒരു “മികച്ച തന്തൂരി’ ആണെന്ന് ബ്രയന്റ് തിരിച്ചടിച്ചു.2050-ഓടെ ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ഉയർന്ന വരുമാനക്കാരായ ഉപഭോക്താക്കൾ ബ്രിട്ടീഷ് വിപണിക്ക് വൻ കരുത്താകുമെന്നു വാണിജ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ വിപണി തുറന്നു കിട്ടുന്നതോടെ ബ്രിട്ടന്റെ ജിഡിപിയിൽ വലിയ വർധനവുണ്ടാകുമെന്നും ലക്ഷക്കണക്കിനു രൂപയുടെ താരിഫ് ലാഭിക്കാൻ ഈ കരാറിലൂടെ സാധിക്കുമെന്നും ബ്രിട്ടീഷ് ഭരണകൂടം വാദിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയുമായുള്ള ബന്ധം ബ്രിട്ടന്റെ ഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന് ലേബർ പാർട്ടി അംഗങ്ങളും ചർച്ചയിൽ വ്യക്തമാക്കി.
