ജീവിതത്തിലൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഇന്ത്യക്കാരനായി സൗദി വ്യാപാരി മുടക്കിയത് 2.20 കോടി രൂപ, അവാദ് അലിയുടെ ഹൃദയവിശാലതയ്ക്ക് കൈയ്യടിച്ച് പ്രവാസികള്‍

arab-king_0ആ സൗദി വ്യാപാരിയുടെ നന്മയ്ക്കു മുന്നില്‍ തലകുനിക്കുകയാണ് തെലുങ്കാനയിലെ ഒരു കുടുംബം. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിലായിരുന്ന ചേപുരി ലിംബാദ്രി എന്ന കര്‍ഷകനാണ് വീണ്ടും പുതുജീവിതത്തിലേക്ക് പിച്ചവയ്ക്കുന്നത്. 2006 ല്‍ നജ്‌റാനില്‍ കാര്‍ഷിക ജോലിക്കിടെ സ്വദേശി കര്‍ഷകനുമായുണ്ടായ കലഹം കയ്യാങ്കളിയിലത്തെിയതാണ് തെലുങ്കാന നിസാമാബാദ് ജില്ലയില്‍ നിന്നുള്ള ചേപുരി ലിംബാദരി എന്ന കര്‍ഷകനെ നീണ്ട കാലം തടവറയിലാക്കിയത്്. അടിപിടിക്കിടയില്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി ഇയാളെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ നല്ല നിലയില്‍ ജോലി ചെയ്ത് കുടുംബം പോറ്റുകയായിരുന്ന ചേപുരി ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയ ഉടനെയായിരുന്നു സംഭവം.

കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെടുന്നത്ര ദയാധനം നല്‍കിയാലല്ലാതെ രക്ഷപ്പെടാനാകാത്ത കുടുംബം അലയുമ്പോഴായിരുന്നു അവാദ് അലി ഖുറയ്യ എന്ന വ്യാപാരി രംഗത്തെത്തുന്നത്. ചേപുരിയുമായി യാതൊരു പരിചയവുമില്ലാത്ത അവാദ് മറ്റുള്ളവരില്‍ നിന്നു വിവരമറിഞ്ഞാണ് സഹായവുമായെത്തിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട 13 ലക്ഷം റിയാല്‍ (2.20 കോടി രൂപ) അവാദ് നല്കി.

അറബിയുടെ നന്മ ഇപ്പോള്‍ ഗള്‍ഫ് മേഖലയിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തു. ദഹ്‌റാനില്‍ വന്‍കിടയന്ത്രങ്ങളുടെ വില്‍പനക്കാരനാണ് അവാദ് അലി ഖുറയ്യ. എന്നാല്‍ താന്‍ രക്ഷിച്ച ചേപുരിയെ ഈ മനുഷ്യസ്‌നേഹി ഇതുവരെയും നേരില്‍ക്കണ്ടിട്ടില്ല. ലിംബാദ്രി ജയില്‍മോചിതനായ വിവരമറിഞ്ഞതോടെ നാട്ടില്‍ മാതാപിതാക്കളും ഭാര്യ ലക്ഷ്മിയും മക്കളുമെല്ലാം കരുണയുടെ രൂപമായി കടന്നുവന്ന അവാദ് അലി ഖുറയ്യയുടെ ചിത്രത്തിനു മുന്നില്‍ നന്ദിയോടെ പ്രണമിക്കുകയാണ്.

Related posts