ലോക്ക്ഡൗണ്‍ നീണ്ടു പോയാല്‍ അത് കൊറോണയേക്കാള്‍ അപകടകരം ! ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ നിരീക്ഷണം ഇങ്ങനെ…

ലോക്ക് ഡൗണ്‍ നീണ്ടു പോകുന്നത് രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി.

രാജ്യം മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് നാരായണ മൂര്‍ത്തിയുടെ മുന്നറിയിപ്പ്.

ബിസിനസ് തലവന്മാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് നാരായണ മൂര്‍ത്തി ഇക്കാര്യം പറഞ്ഞത്. ‘കൊറോണവൈറസിനോട് നാം പൊരുത്തപ്പെടണം.

ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതിനിടയില്‍ പ്രാപ്തിയുള്ളവരെ ജോലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണം’ നാരായണ മൂര്‍ത്തി പറഞ്ഞു.

ലോക്ക് ഡൗണ്‍ തുടരുന്നതു മൂലമുണ്ടാകുന്ന പട്ടിണിമരണങ്ങള്‍ വൈറസ് മൂലമുള്ള മരണങ്ങളേക്കാള്‍ വളരെ കൂടുതലാകുമെന്നും നാരായണ മൂര്‍ത്തി വ്യക്തമാക്കി.

ഇത് ദീര്‍ഘകാലം തുടരുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കൊറോണ മൂലമുള്ള ഇന്ത്യയിലെ മരണനിരക്ക് 0.25-0.5 % ശതമാനമാണ്. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്.

വിവിധ കാരണങ്ങളാല്‍ പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം മരണങ്ങള്‍ ഇന്ത്യയിലുണ്ടാകുന്നുണ്ട്. അതില്‍ നാലിലൊന്നും മലിനീകരണം മൂലമാണ്.” മൂര്‍ത്തി പറയുന്നു.

‘ലോകത്തിലെ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഒമ്പത് ദശലക്ഷം ആളുകള്‍ സ്വാഭാവികമായി മരിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടായ ആയിരം പേരുടെ മരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത് കൊറോണ നമ്മള്‍ കരുതുന്നപോലെ പരിഭ്രാന്തി പരത്തുന്ന ഒന്നല്ല’ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

190 ദശലക്ഷം ഇന്ത്യക്കാര്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നു അല്ലെങ്കില്‍ സ്വയം തൊഴില്‍ ചെയ്യുന്നവരാണ്, ഈ ജനസംഖ്യയുടെ വലിയൊരു ഭാഗത്തിനും ലോക്ക്ഡൗണ്‍ കാരണം ഉപജീവനമാര്‍ഗം നഷ്ടപ്പെടാനും പട്ടിണിയിലാവാനും സാധ്യതയുണ്ടെന്ന് മൂര്‍ത്തി പറഞ്ഞു.

എന്നാല്‍ രാജ്യം കോവിഡിനെ എങ്ങനെയും തുരത്താനായി പൊരുതുമ്പോള്‍ നാരായണ മൂര്‍ത്തിയുടെ വാക്കുകള്‍ അപ്രസക്തമാണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

Related posts

Leave a Comment