കാഴ്ച്ച പകുതിമാത്രം, കൈകാലുകള്‍ക്ക് വൈകല്യവും, എങ്കിലും കുടുംബം പോറ്റാന്‍ പപ്പടവുമായി പോകുന്ന ഉനൈറാണ് നമ്മുടെ ഹീറോ, വൈറ്റ് കോളര്‍ ജോലി മാത്രം കാത്തിരിക്കുന്ന യുവാക്കള്‍ അറിയാതെ പോകരുത് ഈ ചെറുപ്പക്കാരന്റെ കഥ

ഉനൈറിനെ അറിയില്ലേ? കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് ഈ ചെറുപ്പക്കാരനെ പറ്റിയാണ്. കാഴ്ച്ചയ്ക്ക് പരിമിതിയും ശാരീരികവൈകല്യങ്ങളും ഉണ്ടെങ്കിലും സ്വന്തം കുടുംബം പോറ്റാന്‍ കിലോമീറ്ററുകളോളം നടന്ന് പപ്പടം വില്ക്കുന്ന ഉനൈറിനെ പറ്റി കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ വന്നത്. അതോടെ ഈ ചെറുപ്പക്കാരന്റെ കഥ വൈറലാകുകയും ചെയ്തു.

ഇനി ഉനൈറിനെപ്പറ്റി. ഉമ്മ കാന്‍സര്‍ രോഗവുമായി തിരുവനന്തപുരത്ത് ചികിത്സയിലാണ്. വീട്ടില്‍ ഭാര്യയും മക്കളുമുണ്ട്. കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗമാണ് ഈ യുവാവ്. എന്തിനാണ് ഇത്രയും ദൂരം നടന്ന് കഷ്ടപ്പെടുന്നതെന്ന് ചോദിച്ചാല്‍ ഉനൈറിന് ഉത്തരമുണ്ട്. പടച്ചോന്‍ നമുക്ക് കൈയ്യും കാലൊക്കെ തന്നിട്ടില്ലെ പിന്നെങ്ങനെയാ നമ്മള് മനുഷ്യന്‍മാരോട് ചോദിക്കുക. അതൊരു രണ്ടാം നമ്പറല്ലേ. ഞാന്‍ പടച്ചോന്‍ തന്ന കൈയ്യും കാലും കൊണ്ട് നയിച്ച് ജീവിക്കുകയാണ്- ഉനൈര്‍ പറയുന്നു.

ദിവസവും മുന്നൂറ് രൂപ വരെ കിട്ടുെമന്നും എന്നാല്‍ ചെലവ് കഴിഞ്ഞ് കുറച്ചേ ബാക്കിയുണ്ടാകൂവെന്നും ഉനൈര്‍ ദൃശ്യങ്ങളില്‍ പറയുന്നു. തനിക്കൊരു സഹായവും വേണ്ടന്നും ഞാന്‍ അധ്വാനിച്ച് ജീവിക്കുമെന്നും ചിരിച്ചു കൊണ്ട് ആത്മ വിശ്വാസത്തോടെ പറയാനുള്ള ഉനൈറിന്റെ മനസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് ഇതിനകം തന്നെ സഹായ ഹസ്തവുമായി എത്തിയത്. ഫോണ്‍ നമ്പറും ബാങ്ക് അകൗണ്ട് നമ്പറും ചേര്‍ത്താണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നമ്മുടെ ചെറുപ്പക്കാര്‍ക്ക് നല്ലൊരു മാതൃകയാണ് ഉനൈര്‍.

Related posts