തിരുവനന്തപുരത്ത് കാണാതായ ജര്‍മന്‍ യുവതിയെ തേടി അന്വേഷണ സംഘം സ്വീഡനിലേക്ക് ! ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തീരുമാനം…

തിരുവനന്തപുരത്ത് നിന്നും കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനെ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം സ്വീഡനിലേക്ക്. ഇതിനായുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. ലിസയ്ക്ക് ഒപ്പം ഇവിടെ വിമാനമിറങ്ങിയ യുകെ പൗരന്‍ മുഹമ്മദ് അലിയെ നേരില്‍ കണ്ടു ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം സ്വീഡനിലേക്ക് പോകുന്നത്. ഇയാള്‍ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് നേരിട്ട് പോയി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

സ്വീഡനിലേക്കു പോകാനുള്ള അനുമതിയും മറ്റു നടപടികളും നിലവില്‍ കേന്ദ്ര പരിഗണനയിലാണ്.കേന്ദ്രത്തില്‍ നിന്നു അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ അന്വേഷണ സംഘത്തിലെ രണ്ടുപേര്‍ സ്വീഡനിലേക്കു പറക്കും. ഇന്റര്‍പോളിന്റെ സഹായത്തോടെ മുഹമ്മദ് അലിയെ ചോദ്യം ചെയ്യാനും പുതിയ വിവരങ്ങള്‍ ശേഖരിക്കാനുമാണ് തീരുമാനം. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ സംഘം സ്വീഡനിലേക്ക് പോകുമെന്നാണ് വിവരം.

മാര്‍ച്ച് ഏഴിന് തലസ്ഥാനത്ത് എത്തിയ ലിസയെ അഞ്ചു മാസമായിട്ടും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്റര്‍പോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചുവെങ്കിലും ഫലം കണ്ടില്ല. ലിസയെ കുറിച്ച് മൂന്നര മാസമായിട്ടും വിവരമില്ലാതായതോടെ മാതാവാണ് പരാതിയുമായി രംഗത്ത് എത്തിയത്. അന്വേഷണം രണ്ടു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ലാത്തത് അന്വേഷണ സംഘത്തിനെയും വലയ്ക്കുന്നു. സ്വീഡനിലുള്ള മുഹമ്മദ് അലിയില്‍ നിന്നും പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ലിസ എട്ടു വര്‍ഷം മുന്‍പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഈജിപ്റ്റിലെ കെയ്‌റോയില്‍വച്ച് കണ്ടുമുട്ടിയ ആളെ വിവാഹം കഴിക്കുകയും തുടര്‍ന്ന് അയാളോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് പിന്നീട് ജര്‍മനിയിലേക്ക് പോയി. പിന്നീടാണ് കേരളത്തിലേക്ക് വരുന്നത്. എന്നാല്‍ കേരളത്തിലെ മതപഠന കേന്ദ്രങ്ങളിലൊന്നും ഇവരെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Related posts