ഒമ്പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതയായി ! ഒടുവില്‍ ഐപിഎസ് കിട്ടിയപ്പോള്‍ ഒഴിവാക്കാന്‍ ശ്രമവും; യുവ ഐപിഎസുകാരനെതിരേ പരാതിയുമായി ഭാര്യ

ഒമ്പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം തന്നെ വിവാഹം കഴിച്ച യുവാവ് ഐപിഎസു കിട്ടിയപ്പോള്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭാര്യയുടെ പരാതി. ഹൈദരാബാദ് സ്വദേശി ബ്രിദുല ഭാവന എന്ന 28കാരിയാണ് ഭര്‍ത്താവ് വെങ്കട്ട മഹേശ്വര റെഡ്ഡിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. മഹേശ്വര മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ പരിശീലനത്തിലാണ്. ഇതിനിടെയാണ് ആരോപണവുമായി ഭാര്യ രംഗത്തെത്തിയത്. ഒമ്പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2018ലാണ് ബ്രിദുലയും മഹേശ്വര റെഡ്ഡിയും വിവാഹിതരായത്.

2019ല്‍ യുപിഎസി പരീക്ഷയില്‍ 126-ാം റാങ്ക് നേടിയ മഹേശ്വര്‍ ഐപിഎസ് സ്വന്തമാക്കി. എന്നാല്‍ മസൂറിയില്‍ പോയതിന് ശേഷം മഹേശ്വര്‍ തന്നെ അവഗണിക്കുകയാണ്. മറ്റൊരു വിവാഹം കഴിക്കാനായി വിവാഹമോചനം വേണമെന്നാണ് ആവശ്യം. വിവാഹക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയതായും ബ്രിദുല ആരോപിക്കുന്നു. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇവര്‍ പ്രണയത്തിലായത്. പിന്നീട് നീണ്ട ഒമ്പതു വര്‍ഷത്തിനു ശേഷം കഴിഞ്ഞ വര്‍ഷം വിവാഹം നടത്തി.

ബ്രിദുല ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തി ആയതിനാല്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലെന്നും സിവില്‍ സര്‍വീസ് നേടിക്കഴിഞ്ഞ് അവരോടു പറയാം എന്നായിരുന്നു മഹേശ്വര്‍ നിലപാട്. യുപിഎസി പരീക്ഷ വിജയിക്കുന്നതിന് മഹേശ്വറിനെ ബ്രിദുല സാമ്പത്തിമായി സഹായിക്കുകയും ചെയ്തിരുന്നു. കുടുംബം പുലര്‍ത്താന്‍ സ്വന്തം ജോലിയിലും ഉയര്‍ച്ചയിലും വിട്ടുവീഴ്ച ചെയ്തു. യുപിഎസി വിജയിച്ചു കഴിഞ്ഞാല്‍ ശോഭനമായൊരു ഭാവിയുണ്ടാകുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു ഈ ത്യാഗം.

ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് ഇപ്പോള്‍ മഹേശ്വര്‍ ശ്രമിക്കുന്നതെന്നും അതിനായി തന്നെ ഒഴിവാക്കുകയാണെന്നും ബ്രിദുല പറയുന്നു. തന്നെ വകവരുത്തുമോ എന്ന് ഭയമുണ്ടെന്നും അതിനാല്‍ സംരക്ഷണം അനുവദിക്കണമെന്നും ബ്രിദുല പരാതിയില്‍ പറയുന്നു. ട്വിറ്ററിലൂടെ തങ്ങളുടെ വിവാഹഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളും ബ്രിദുല പങ്കുവച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ മഹേശ്വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts