ടെഹ്റാൻ: ഇറാന്റെ ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്ന് ഇസ്രയേലിനു റഷ്യയുടെ മുന്നറിയിപ്പ്. ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണ്. ഇതിന്റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയാത്തതാണ്.
മിസൈൽ ആക്രമണത്തിൽ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യ ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമങ്ങൾക്കെതിരേ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രംഗത്ത് വന്നിരുന്നു. യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ആറ് വർഷം മുമ്പ് കോവിഡ് -19 പാൻഡെമിക്കിന് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്നായിരുന്നു പുടിന്റെ പ്രതികരണം.
മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും കൃത്യമായി പ്രവചിക്കാൻ പ്രയാസമാണ്. സംഘർഷം അന്താരാഷ്ട്ര ലോജിസ്റ്റിക്സ്, ഉത്പാദന, വിതരണ ശൃംഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് പുടിൻ പറഞ്ഞു.
അതേസമയം റഷ്യയുടെ പിന്തുണയ്ക്ക് ഇറാൻ നന്ദി പറഞ്ഞു പുടിന്റെ വാക്കുകൾ ധൈര്യം പകരുന്നുവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ആക്രമണത്തില്‍ ആൾനാശമോ ആണവച്ചോര്ച്ചയോ ഇല്ലെന്ന് ഇറാന് ആണവ കേന്ദ്രം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
