വാഷിംഗ്ടൺ ഡിസി: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ഉൾപ്പെടെയുള്ള ഉന്നതരുടെ തലയ്ക്കു വിലയിട്ട് അമേരിക്ക. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖരെക്കുറിച്ചു വിവരം നൽകുന്നവർക്ക് പത്തു മില്യൺ ഡോളർ (ഏകദേശം 84 കോടി രൂപയിലേറെ) വരെ പാരിതോഷികം നൽകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നത് ഇവരാണെന്ന് യുഎസ് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരേ നടത്തിയ സൈനിക നീക്കങ്ങൾക്കു പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നിർണായക പ്രഖ്യാപനം.
പട്ടികയിൽ പ്രമുഖർ
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട പത്തുപേരുടെ പട്ടികയിൽ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ആണ് ഒന്നാമൻ. മുജതബയ്ക്കു പുറമെ സുപ്രീം ലീഡറുടെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, സൈനിക ഉപദേഷ്ടാവ് മേജർ ജനറൽ യഹ്യ റഹീം സഫാവി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, ആഭ്യന്തര മന്ത്രി ബ്രിഗേഡിയർ ജനറൽ എസ്കന്ദർ മോമിനി, രഹസ്യാന്വേഷണ-സുരക്ഷാമന്ത്രി ഇസ്മായിൽ ഖതീബ് എന്നിവരും പട്ടികയിലുണ്ട്.
പ്രതിരോധ കൗൺസിൽ സെക്രട്ടറി, ഐആർജിസി കമാൻഡർ തുടങ്ങിയ സ്ഥാനങ്ങളിലുള്ളവരും യുഎസ് പട്ടികയിലുണ്ട്. വിവരങ്ങൾ കൈമാറുന്നവർക്കായി എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ സംവിധാനങ്ങളാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്.
ടോർ അധിഷ്ഠിത ടിപ്ലൈൻ വഴിയോ സിഗ്നൽ ആപ്പ് വഴിയോ വിവരങ്ങൾ കൈമാറാമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളെ അറിയിച്ചു. വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികത്തിനു പുറമെ സുരക്ഷിത പുനരധിവാസവും ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ പദ്ധതിയിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന ബോംബാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മുജ്തബ ഖമനയ് അധികാരമേറ്റത്. മേഖലയിലെ അസ്ഥിരതകൾക്കിടയിലും ഇറാനിലെ സൈനിക-രാഷ്ട്രീയ ഇടപെടലുകളിൽ ഐആർജിസിയുടെ സ്വാധീനം ശക്തമായി തുടരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യുഎസ് നടപടി.
