ലോകത്തെ ജയിക്കാന്‍ വീണ്ടും ഇന്ത്യ !ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നതോടെ ചാന്ദ്രദൗത്യങ്ങളില്‍ ഇന്ത്യ കിരീടം വയ്ക്കാത്ത രാജാക്കന്മാരാകും; ബ്രിട്ടന്റെ’ബാഹുബലി’യും ഇന്ത്യ വിക്ഷേപിക്കും…

ബംഗളൂരു: ബഹിരാകാശ ഗവേഷണരംഗത്തെ മുടിചൂടാമന്നന്മാരാകാനുറച്ച് ഐഎസ്ആര്‍ഒ. ചെലവുകുറഞ്ഞ രീതിയില്‍ ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇതിനകം നേട്ടങ്ങളേറെ സ്വന്തമാക്കിയ ഐഎസ്ആര്‍ഒ അടുത്ത ഏഴുമാസത്തിനിടെ ലക്ഷ്യമിടുന്നത് 19 വിക്ഷേപണങ്ങളാണ്. ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിലൊന്നായ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ രണ്ടാം ഭാഗമായ ചാന്ദ്രയാന്‍-2 ആണ് ഇതില്‍ പ്രധാനം.

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പത്ത് സാറ്റലൈറ്റുകളും അഞ്ച് ലോഞ്ചിങ് വെഹിക്കിളുകളും വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. സ്ഥാപനത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും തിരക്കേറിയ വിക്ഷേപണ കാലയളവ് കൂടിയാകും ഇത്. 30 ദിവസത്തിനിടെ രണ്ട് സാറ്റലൈറ്റുകളെന്ന നിലയ്ക്ക് ഇന്നേവരെ ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടില്ല. അതും തുടര്‍ച്ചയായ മാസങ്ങളില്‍. സെപ്റ്റംബര്‍ 15-ന് പിഎസ്എല്‍വി സി42 വിക്ഷേപണത്തോടെയാണ് ഇതിന് തുടക്കമാവുക.

ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാകും പിഎസ്എല്‍വി സി42 കുതിച്ചുയരുക. നോവാസര്‍, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണിത്. ഒക്ടോബറില്‍ ഹൈപ്പര്‍ സ്പെക്ടല്‍ ഇമേജിങ് സാറ്റലൈറ്റായ ഹൈസിസും ജി-സാറ്റ് 29ഉം വിക്ഷേപിക്കും. നവംബറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജിസാറ്റ്-7എ, ജിസാറ്റ്-11 എന്നിവയാകും വിക്ഷേപിക്കുക. ജിസാറ്റ്-11 ഫ്രഞ്ച് ഗിനിയില്‍നിന്നാകും വിക്ഷേപിക്കുക. ഡിസംബറില്‍ എമിസാറ്റ് ഇന്ത്യയില്‍നിന്നും ജിസാറ്റ്-31 ഫ്രഞ്ച് ഗിനിയില്‍നിന്നും വിക്ഷേപിക്കും.

ജനുവരിയിലാണ് ചാന്ദ്രയാന്‍-രണ്ട്  വിക്ഷേപണം. ഇതോടൊപ്പം റിസാറ്റ് 2-ബിയും വിക്ഷേപിക്കും. ഫെബ്രുവരിയില്‍ കാര്‍ട്ടോസാറ്റ്-3, നിമോ-എഎം, മാര്‍ച്ചില്‍ റിസാറ്റ്-2ബിആര്‍1 എന്നിവയും ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിക്കും. ഒക്ടോബറിലെ ജി-സാറ്റ് 29 വിക്ഷേപണം ഏറ്റവും ഭാരമേറിയ റോക്കറ്റുപയോഗിച്ചായിരിക്കും. ജിഎസ്എല്‍വി എംകെ-ഡി2 എന്ന റോക്കറ്റിന് ബാഹുബലി എന്നാണ് പേരിട്ടിരിക്കുന്നത്. നാല് ടണ്‍ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റാണിത്. ഈ വിക്ഷേപണ പരമ്പരകളിലൂടെ നാസയുള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികളെ ഐഎസ്ആര്‍ഒ മറികടക്കുമെന്നാണ് കരുതുന്നത്.

Related posts