എനിക്ക് പാട്ട് ഒരു എന്റര്‍ടെയ്ന്‍മെന്റാണ്, അല്ലാതെ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ മത്സരമായിട്ടല്ല ഞാന്‍ കാണുന്നത്! പാട്ടിനെ പരിഹസിക്കുന്ന ട്രോളന്മാര്‍ക്ക് മറുപടിയുമായി ജഗദീഷ്

നല്ല കാര്യങ്ങളെക്കാളുപരിയായി അപവാദങ്ങളും വ്യാജപ്രചരണങ്ങളും നിരത്തുന്നതിനും മറ്റുള്ളവരെ പരിഹസിക്കുന്നതിനുമുള്ള വേദിയായിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ എന്ന ആക്ഷേപം അടുത്തകാലത്തായി ഉയരുന്നുണ്ട്. അതിന് ഇരയാകുന്നവരില്‍ പ്രമുഖരും സെലിബ്രിറ്റികളും സാധാരണക്കാരും എല്ലാമുണ്ട്. സമാനമായ രീതിയില്‍ സോഷ്യല്‍മീഡിയയുടെ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായവരില്‍ ഒരാളാണ് നടനും അവതാരകനുമായ ജഗദീഷ്.

ജഗദീഷിന്റെ പാട്ടുകളാണ് നിരന്തരം ട്രോളാക്രമണങ്ങള്‍ക്ക് വിധേയമാവുന്നത്. മിനിസ്‌ക്രീനിലെ കോമഡിഷോയ്ക്കിടെ പാടിയിട്ടുള്ള ചില പാട്ടുകളാണ് ജഗദീഷിനെ ട്രോളന്മാരുടെ ഇരകളാക്കിയത്.

എന്നാല്‍ ഇത്തരം പരിഹാസങ്ങള്‍ക്കു ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോള്‍ ജഗദീഷ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതെല്ലാം കേട്ടു പാട്ടു നിര്‍ത്താന്‍ തയ്യാറല്ലെന്നും ട്രോളുകാരെ വിളിച്ചു സമ്മാനം നല്‍കിയിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു.

യേശുദാസോ എം.ജി. ശ്രീകുമാറോ ആകാന്‍ തനിക്കു കഴിയില്ലെന്നും പാട്ട് ഒരു എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണെന്നും ജഗദീഷ് പറഞ്ഞു. മാത്രമല്ല പഠിച്ചു രക്ഷപ്പെടാനാണ് അച്ഛന്‍ എപ്പോഴും പറഞ്ഞിരുന്നതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ: ‘എനിക്ക് പാട്ട് ഒരു എന്റര്‍ടെയ്ന്‍മെന്റാണ്. അല്ലാതെ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ മത്സരമായിട്ടല്ല ഞാന്‍ കാണുന്നത്. ദാസേട്ടനോടോ എംജി ശ്രീകുമാറിനോടോ എന്നെ താരതമ്യപ്പെടുത്തിയാല്‍ ശരിയാകുമോ.

അഞ്ചാം വയസ്സില്‍ ആകാശവാണിയിലെ ഹിന്ദിഗാനങ്ങള്‍ കേട്ടു പഠിച്ചതാണ് ഞാന്‍. അന്ന് ഞാന്‍ പാടുന്നതു കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാലും സ്വയം പാടും. വേറെ വേദിയൊന്നുമില്ലല്ലോ. ഞങ്ങള്‍ ആറുമക്കളാണ്. പഠിച്ച് രക്ഷപ്പെടാനാണ് അച്ഛന്‍ എപ്പോഴും പറയുന്നത്.

അന്ന് ഞങ്ങള്‍ക്കു സ്വന്തമായി വീടു പോലുമില്ല. എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ട് അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചത് തന്നെ വലിയ കാര്യമാണ്. അതിനിടയില്‍ എനിക്ക് പാട്ടു പഠിക്കണമെന്ന് പറയാന്‍ പറ്റുമോ. എന്തായായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ ഞങ്ങള്‍ മക്കളെല്ലാവരും സര്‍ക്കാര്‍ ജോലി വാങ്ങി.’

Related posts