കോട്ടയം: കഞ്ചാവ് കാലിൽ കെട്ടിവച്ച് കൈമാറാൻ എത്തിയ തമിഴ്നാട് സ്വദേശിയെ കോട്ടയം മാർക്കറ്റിൽവച്ച് പോലീസ് പിടികൂടി. തമിഴ്നാട് കന്പം സ്വദേശി സുന്ദർ (23) ആണ് പിടിയിലായത്. ഇയാളുടെ രണ്ടു കാലിലും കെട്ടിവച്ച നിലയിൽ അര കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. സുന്ദറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഞ്ചാവ് കോട്ടയം സ്വദേശിക്ക് കൈമാറാൻ എത്തിയതായിരുന്നു സുന്ദർ. ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്പി സഖറിയ മാത്യു, സിഐ നിർമൽ ബോസ് എന്നിവരുടെ നിർദേശ പ്രകാരം വെസ്റ്റ് എസ്ഐ എം.ജെ.അരുണിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി സുന്ദർ കുടുങ്ങിയത്.
ഇറുകിയ ജീൻസ് ധരിച്ചയാളാണ് കഞ്ചാവുമായി എത്തുന്നതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ജീൻസ് ധരിച്ചവരെയെല്ലാം പോലീസ് നിരീക്ഷിച്ചു. ഈ സമയത്താണ് എംഎൽ റോഡിൽവച്ച് സുന്ദറിനെ കണ്ടത്. സാധാരണയിൽ കവിഞ്ഞ ഇറുകിയ ജീൻസ് ധരിച്ചത് സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോൾ രണ്ടു കാലിന്റെയും മുട്ടിനു താഴെ പ്ലാസിറ്റിക്കിൽ പരത്തി വച്ച് കാലിൽ കെട്ടിവച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി.
കന്പത്തെ കഞ്ചാവ് ലോബിയുടെ ഏജന്റാണ് സുന്ദർ. ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കുകയാണ് ഇയാളുടെ ജോലി. കന്പത്തു നിന്ന് കഞ്ചാവുമായി ബസിൽ കോട്ടയത്തിറങ്ങി നേരത്തേ പറഞ്ഞുറപ്പിച്ച സ്ഥലത്തുവച്ച് കൈമാറിയാൽ ഇയാൾക്ക് നാലായിരം രൂപ പ്രതിഫലം കിട്ടും. ഇങ്ങനെ നിരവധി തവണ ഇയാൾ കഞ്ചാവ് കൈമാറിയിട്ടുണ്ടെങ്കിലും പോലീസിനോട് പറഞ്ഞത് മുൻപ് ഒരു തവണയേ കോട്ടയത്ത് വന്നിട്ടുള്ളൂ എന്നാണ്.
ഇന്നലെ രാവിലെ 10 മണിയോടെ കെഎസ് ആർടിസി സ്റ്റാൻഡിൽ ഇറങ്ങി മാർക്കറ്റിലെത്തിയപ്പോഴാണ സുന്ദർ പിടിയിലായത്. കോട്ടയത്ത് കഞ്ചാവ് വാങ്ങാൻ വരുന്നത് ആരാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്കു വേണ്ടി പോലീസ് വല വിരിച്ചിട്ടുണ്ട്. കന്പത്തെ കഞ്ചാവ് ലോബിയെക്കുറിച്ചും സൂചന ലഭിച്ചു.
പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത് കോട്ടയത്തെ കഞ്ചാവ് സംഘത്തെ പിടികൂടാനാണ് പോലീസ് നീക്കം. രണ്ടു മാസത്തിനുള്ളിൽ ഒൻപത് കഞ്ചാവ് കേസുകളാണ് വെസ്റ്റ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം രണ്ടു കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
ജൂനിയർ എസ്.ഐ മാരായ സുധീഷ് എസ്. എൽ., സിംഗ് സി.ആർ, എ.എസ്.ഐമാരായ ബിനുമോൻ, ഉല്ലാസ്, ഷിബുക്കുട്ടൻ, ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉദയൻ എന്നിവർ ചേർന്നാണ് കഞ്ചാവുകാരനെ പിടികൂടിയത്.
പ്രതി സുന്ദർ തമിഴ്നാട്ടിൽ വാഹന മോഷണ കേസിൽ പ്രതിയാണെന്നു സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.