നഗരത്തില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വര്‍ധിക്കുന്നു

alp-kanchavuകൊച്ചി: നഗരത്തില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വര്‍ധിക്കുന്നു. റാഗിംഗിന്റെ ഭാഗമായി ജൂണിയര്‍ വിദ്യാര്‍ഥികളെക്കൊണ്ട് നിര്‍ബന്ധമായി കഞ്ചാവ് വാങ്ങിപ്പിക്കുകയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ചെയ്യുന്നതെന്ന് എളമക്കര എസ്‌ഐ സി. ദിലീപ് കുമാര്‍ പറഞ്ഞു. എളമക്കര പോലീസിന്റെ അന്വേഷണത്തില്‍ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 206 ഗ്രാം കഞ്ചാവ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ ഇടപ്പള്ളി പത്മസരസില്‍ അക്ഷയ് സുരേന്ദ്രന്‍ (19) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ ഫോണിലേക്ക് വന്ന കോളുകള്‍ പിന്തുടര്‍ന്ന് കഞ്ചാവ് വാങ്ങുന്നതിനായും ഉപയോഗിക്കുന്നതിനായും എത്തിയ 11 പേരാണ് പോലീസ് പിടിയിലായത്. ഇവരില്‍ ഭൂരിഭാഗവും 18 തികയാത്ത വിദ്യാര്‍ഥികളായിരുന്നുവെന്ന് പോലീസ് പറയുന്നു. കഞ്ചാവ് വലിക്കുന്നതിനിടെയാണ് ഇവരില്‍ പലരും പിടിയിലായത്.കഞ്ചാവ് വാങ്ങുന്നതിനായി എത്തിയ രണ്ടു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞുവിട്ടിട്ടാണ് എത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയത്. കഞ്ചാവ് വാങ്ങുന്നതിനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞുവിട്ടതെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പണം കൊടുക്കുമ്പോള്‍ രണ്ട് പൊതിതരും അതും വാങ്ങി വരാനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുക. പല ഹോസ്റ്റലുകളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാറുണ്ടെന്നും, പണത്തിനായി കഞ്ചാവ് വില്‍ക്കാന്‍ ജൂണിയര്‍ വിദ്യാര്‍ഥികളെ പറഞ്ഞു വിടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കഞ്ചാവ് വാങ്ങുന്നതിനായി ജൂണിയര്‍ വിദ്യാര്‍ഥികളുടെ കൈയില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍  നിര്‍ബന്ധമായി പണം വാങ്ങുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഞ്ചാവാണ് വാങ്ങുന്നതെന്ന് അറിയാതെയാണ് വിദ്യാര്‍ഥികള്‍ ഇടനിലക്കാരുടെ അടുക്കല്‍ എത്തുന്നത്. കോളജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന സജീവമാകുതായുള്ള വിവരങ്ങളെത്തുടര്‍ന്ന് പരിശോധനകള്‍ നടക്കുന്നുണ്ട്.

ക്രിസ്മസിനോട് അനുബന്ധിച്ച് പള്ളി പരിസരങ്ങളിലും ഗ്രൗണ്ടുകളിലും നടത്തിയ പരിശോധനയില്‍ 14 പേരെ പിടികൂടിയതായി എളമക്കര എസ്‌ഐ പറഞ്ഞു. ഗ്രൗണ്ടുകളിലും മറ്റും ഇരുന്ന് മദ്യപിച്ചിരുന്നവരെയാണ് പിടികൂടിയത്. എളമക്കര എസ്‌ഐ കെ. ദിലീപ്കുമാറിന്റ നേതൃത്വത്തില്‍ അഡീഷ്ണല്‍ എസ്‌ഐ സക്കീര്‍, സീനിയര്‍ സിപിഒ പ്രദീപ്, ബഷീര്‍, ഷൈജു, എഎസ്‌ഐ ജലീല്‍, മുരളീ, പോലീസുകാരായ സബു, പ്രശോഭ്, അഖിലേഷ്, ബിജു, എന്നിവര്‍ ചേര്‍ന്നാണ്  പരിശോധനകള്‍ നടത്തിയത്.

Related posts