ചെറുതോണി: ഇടുക്കി – കഞ്ഞിക്കുഴിയിൽ പതിനാലുകാരിയെ സഹോദരനും നാലു സുഹൃത്തുക്കളുംചേർന്ന് പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്.
യുവാക്കൾക്കെതിരെ പെണ്‍കുട്ടിയെകൊണ്ട് പരാതി കൊടുപ്പിച്ച യുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. ഇടുക്കി ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പോലീസാണ് കേസന്വേഷിച്ചത്.
കഞ്ഞിക്കുഴിയിൽ പതിനാലുകാരിയെ സഹോദരനും നാലു സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന് കഴിഞ്ഞ ഏപ്രിൽ 20-നാണ തൃശൂരിലെ മനുഷ്യാവകാശ പ്രവർത്തകവഴി പോലീസിന് പരാതി ലഭിച്ചത്.
പെണ്‍കുട്ടിയുടെ മൊഴിയെടുത്തതശേഷം നടത്തിയ പരിശോധനയിൽ പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റ് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ മൊഴിയെടുത്തപ്പോൾ പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി കൂടെ വേണമെന്ന് പെണ്‍കുട്ടി പറഞ്ഞതും ഡോക്ടറുടെ റിപ്പോർട്ടിലെ ഉറപ്പില്ലായ്മയും പരാതി വ്യാജമാണോയെന്ന് പോലീസിന് സംശയം തോന്നിച്ചിരുന്നു.
കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെയും അയൽവാസികളുടേയും മൊഴിയും പോലീസ് വിശദമായി പരിശോധിച്ചു.
ഇതിനിടെ അഭയകേന്ദ്രത്തിലാക്കിയ പെണ്‍കുട്ടി അവിടുത്തെ രജിസ്റ്ററിൽ സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കലാമ്മ പറഞ്ഞിട്ടാണ് വ്യാജപരാതി നൽകിയതെന്നും എഴുതിയിരുന്നു.
ഇക്കാര്യം അറിഞ്ഞതോടെ പോലീസ് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കൽ കേളജിലെ ഫൊറൻസിക് സർജന്റെ സാന്നിധ്യത്തിൽ വീണ്ടും പരിശോധിച്ചു. പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തി.
ഇതിനുശേഷം വീണ്ടും മൊഴിയെടുത്തപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടി വ്യാജപരാതി നൽകിയതാണെന്ന് പോലീസിനോട് പറഞ്ഞു.
വെണ്മണി സ്വദേശിയായ വിവാഹ ദല്ലാൾ ശ്രീകല കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടിൽ വന്നിരുന്നു.
ശ്രീകലയുടെ മകൾ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു. മൂന്നുമാസംകൊണ്ട് ശ്രീകല കുട്ടിയുമായി അടുത്തു. കലാമ്മയെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്.
പെണ്‍കുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ സഹോദരൻ വീട്ടിൽ വരുന്നതിൽനിന്ന് ശ്രീകലയെ വിലക്കി.
കൂടാതെ തനിക്ക് വിവാഹാലോചനയുമായി വരേണ്ടെന്നും ഇവരോട് പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് ശ്രീകല സഹോദരനെതിരെ മൊഴിനൽകാൻ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്.
കുട്ടിയെ ദുരുപയോഗം ചെയ്തതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. സഹോദരനും സുഹൃത്തുക്കൾക്കുമെതിരായ കേസ് പിൻവലിക്കാനും നടപടി ആരംഭിച്ചതായി പോലീസ് പറഞ്ഞു.