കാഞ്ഞിരപ്പള്ളി: ടയർ ക്ഷാമം മൂലം വലഞ്ഞ് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ്.ടയർ ലഭിക്കാത്തതുമൂലം ആംബുലൻസ് കട്ടപ്പുറത്തായിട്ട് വർഷങ്ങൾ കഴിഞ്ഞു. മൊബൈൽ ടാങ്ക് യൂണിറ്റുകളിലൊന്നിന്റെ ടയറുകളും തേഞ്ഞ നിലയിലാണ്. 45ഓളം ജീവനക്കാരുണ്ട്. പക്ഷേ കാഞ്ഞിരപ്പളളിയിലും മുണ്ടക്കയം അടക്കമുള്ള മലയോര മേഖലയിലും ഒരു അത്യാഹിതമുണ്ടായാൽ ഇവർക്കെല്ലാം നിസഹയരായി നിൽക്കുവാനേ കഴിയൂ. കാരണം സംഭവസ്ഥലത്ത് ഓടിയെത്താൻ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിന് ആവശ്യത്തിന് വാഹനങ്ങളില്ല എന്നത് തന്നെ.
ആകെ ഇവിടെയുള്ളത് കാലപ്പഴക്കം ചെന്ന മിനിവാട്ടർമിസ്റ്റും ഒരു മൊബൈൽ ടാങ്ക് യൂണിറ്റും മാത്രമാണ്. ഈ മൊബൈൽ ടാങ്ക് യൂണിറ്റാകട്ടെ ഏഴ് മാസമായി ചങ്ങനാശേരി ഫയർസ്റ്റേഷനിൽ ചലനമറ്റ് കിടന്നതാണ്. താല്ക്കാലിക സംവിധാനമെന്ന നിലയിൽ നൽകിയിരിക്കുന്ന ഈ വാഹനവുമായി ലക്ഷ്യസ്ഥാനത്തെത്തണമെങ്കിൽ ഇരട്ടി സമയം വേണ്ടിവരും. അതു കൊണ്ട് തന്നെ യാതൊരു അത്യാഹിതവും സംഭവിക്കരുതേ എന്ന പ്രാർഥനയിലാണ് ഇവിടത്തെ ജീവനക്കാരും നാട്ടുകാരും.
ഒരു മൊബൈൽ ടാങ്ക് യൂണിറ്റും ഒരു ആംബുലൻസും കൂടിയുണ്ടെങ്കിലും ഇത് രണ്ടും ടയറില്ലാത്തതുമൂലം കട്ടപ്പുറത്താണ്. അത്യാവശ്യ സന്ദർഭങ്ങളിൽ ഈ മൊബെൽ ടാങ്ക് യൂണിറ്റ് പുറത്തിറക്കുമെങ്കിലും ടയർ തേഞ്ഞതുമൂലം അപകട മുണ്ടാകാൻ തുടങ്ങിയതോടെ ഇത് ഉപയോഗിക്കാതായി. വാട്ടർ യൂണിറ്റ് വാഹനത്തിനു ആറു ടയറുകൾ വാങ്ങാനായി 96000 രൂപയുടെ എസ്റ്റിമേറ്റ് നൽകിയെങ്കിലും വർഷം ഒന്നു കഴിഞ്ഞിട്ടും അധികാരികൾ പച്ചകൊടി വീശാൻ തയാറായിട്ടില്ല.
കടം വാങ്ങി ടയർ മാറ്റാമെന്നു വിചാരിച്ചാൽ ഇതിനായി ധനാനുമതി നൽകാൻ സർക്കാർ തയാറാല്ല. ആംബുലൻസ് കട്ടപ്പുറത്തായിട്ട് വർഷം രണ്ട് കഴിഞ്ഞു. അടുത്തയിടെ ഫയർ സ്റ്റേഷനു മുൻവശത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രികന് ഗുരുതരമായി പരുക്കേറ്റപ്പോൾ ഇവിടെ ആംബുലൻസുണ്ടായിട്ടും കട്ടപ്പുറത്തായതു മൂലം സ്വകാര്യ വാഹനത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു.