കര്‍ണാടക പിടിച്ചടക്കി ബിജെപി; ലീഡ് നില കേവലഭൂരിപക്ഷത്തിനരികെ; വിലപേശലിനുള്ള അവസരം നഷ്ടമായ നിരാശയില്‍ ദേവഗൗഡയും കുമാര സ്വാമിയും

ബംഗളുരു: കര്‍ണാടകയില്‍ ഭരണത്തുടര്‍ച്ചയെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ കടപുഴക്കി ബിജെപിയുടെ മുന്നേറ്റം. ഒരിക്കല്‍ കര്‍ണാടകം പിടിച്ച ചരിത്രമുള്ള ബിജെപിക്ക് ദക്ഷിണേന്ത്യ എക്കാലത്തും ബാലികേറാ മല തന്നെയായിരുന്നു. ആ വലിയ ലക്ഷ്യമാണ് കര്‍ണാടകം പിടിച്ചതിലൂടെ ബിജെപിയും മോദിയും കൈവരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് നീങ്ങുമ്പോള്‍ ബിജെപി 112 എന്ന കേവല ഭൂരിപക്ഷത്തിന് തൊട്ടരികിലാണ്. കോണ്‍ഗ്രസിന് 57 സീറ്റില്‍ മാത്രമാണ് മുന്നിലെത്താനായത്. ഏവരേയും ഞെട്ടിച്ച് ജെഡിഎസ് 42 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ കുമാരസ്വാമിയ്ക്കും ദേവഗൗഡയ്ക്കും വിലപേശലിനുള്ള ശക്തിയും നഷ്ടമായി.

കര്‍ണാടകവും കൂടി കൈവിട്ടതോടെ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങി. മോദിക്കെതിരെ ഗുജറാത്തില്‍ അങ്കം കുറിച്ച് കരുത്ത് കാട്ടിയ രാഹുലിനും കര്‍ണാടകത്തിലെ തോല്‍വി വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കര്‍ണാടകത്തിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി. ഇതില്‍ മധ്യ കര്‍ണാടകത്തിലും ബെംഗളൂരുവിലും മുംബൈ കര്‍ണാടകത്തിലും ബിജെപി തരംഗമായിരുന്നു. ബിജെപിക്ക് അത്ര ശക്തിയില്ലാത്ത മൈസൂരു മേഖലയില്‍ ജെഡിഎസിനും കോണ്‍ഗ്രസിനുമായി സീറ്റുകള്‍ വിഭിജിക്കപ്പെട്ടു. ഇവിടെ ബിജെപി വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴാതെ അത് ജെഡിഎസിലേക്ക് ഒഴുക്കിയ ബിജെപി തന്ത്രം ഫലത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായകമായി.

222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമാണിത്. 1952-ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിരുന്നു. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും.

1985-നുശേഷം ഇതുവരെ ഒരു പാര്‍ട്ടി തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലെത്തിയിട്ടില്ല. 1985-ല്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.ബിജെപി. സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍, പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

Related posts