കണ്ണൂർ/തളിപ്പറന്പ്: കീഴാറ്റൂരിൽ ബൈപ്പാസ് റോഡ് വരുന്നു. കീഴാറ്റൂർ ബൈപ്പാസിന്റെ അലൈൻമെന്റിൽ മാറ്റമില്ലാതെ ബൈപ്പാസ് റോഡിനായി കേന്ദ്രസർക്കാർ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചു. ഭൂവുടമകളുടെ ഹിയറിംഗ് ഡിസംബർ 12 മുതൽ നടക്കും. ഇതോടെ ഒരിടവേളയ്ക്കു ശേഷം കീഴാറ്റൂർ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വേദിയാകുന്നു.
കീഴാറ്റൂർ ബൈപ്പാസിന്റെ അലൈൻമെന്റ് മാറ്റുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം കീഴാറ്റൂർ സമരസമിതിക്ക് ഉറപ്പ് നൽകിയിരുന്നു. ത്രീഡി നോട്ടിഫിക്കേഷൻ അടക്കം കേന്ദ്രസർക്കാർ ഇടപെട്ട് മരവിപ്പിച്ചിരുന്നു. ഭരണപക്ഷത്തുനിന്ന് സിപിഎം മാത്രമായിരുന്നു ബൈപ്പാസ് വരണമെന്ന് തീരുമാനത്തിൽ ഉറച്ച് നിന്നത്.
കോൺഗ്രസും ബിജെപിയും ലീഗും സിപിഐയും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകൾ ബൈപ്പാസിനെതിരെ രംഗത്ത് വരികയുംചെയ്തു. ഇതിനിടയിൽ ബിജെപി സമരം ഏറ്റെടുക്കുകയും ചെയ്തു. കുമ്മനം രാജശേഖരന്, പി.കെ.കൃഷ്ണദാസ്, സുരേഷ്ഗോപി എംപി എന്നിവരുള്‍പ്പെടെ പ്രമുഖരായ ഇരുപതിലേറെ ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ നീണ്ട വയല്ക്കിളിസമരത്തില് അണിചേരാനെത്തി ആവേശം പകര്‍ന്നിരുന്നു.
കേന്ദ്രനേതാക്കളെയടക്കം കീഴാറ്റൂരിൽ കൊണ്ടുവന്ന ബിജെപി കേന്ദ്ര ഗതാഗത മന്ത്രി നിധിൻഗഡ്കരിയുമായി അലൈൻമെന്റിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് ചർച്ച നടത്തുകയും ചെയ്തു. വയൽക്കിളി സമരസമിതി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു.
സിപിഎമ്മിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് ബിജെപി പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ശക്തമായ കടന്നുകയറ്റം നടത്തിയിരുന്നു. ഒരു സന്ദര്‍ഭത്തില്‍ വയൽക്കിളികള്‍ ബിജെപിയിലേക്ക് പോയേക്കാമെന്ന ധാരണ ശക്തമായതോടെ പാര്‍ട്ടിയണികളെ പിടിച്ചുനിര്‍ത്താനും വയല്‍ക്കിളികളെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാനും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് കീഴാറ്റൂരില്‍ മൂന്ന് ദിവസം കാമ്പയിന് സംഘടിപ്പിച്ചിരുന്നു. എന്നാൽ അലൈൻമെന്റിൽ മാറ്റംവരുത്താതെയുള്ള കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം ബിജെപിയെ വെട്ടിലാക്കിയിരിക്കയാണ്.
ബിജെപി മോഹിപ്പിച്ചു വഞ്ചിച്ചു: സുരേഷ് കീഴാറ്റൂർ
ബിജെപി വയൽക്കിളികളെയും കീഴാറ്റൂരിലെ സാധാരണക്കാരേയും മോഹിപ്പിച്ചു വഞ്ചിച്ചുവെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. കോര്‍പറേറ്റ് നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബിജെപിയുടെ ബി ടീമാണ് സിപിഎമ്മെന്ന് വ്യക്തമായതായും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. കീഴാറ്റൂര്‍ വയലിലൂടെ നേരത്തെ നിര്‍ദ്ദേശിച്ച രീതിയില്‍ തന്നെ റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതിനോട് പ്രതികരിക്കുകയായിരുന്നു സുരേഷ് കീഴാറ്റൂര്‍.
ബിജെപിയുടെ ഉന്നത നേതാക്കളെല്ലാം കീഴാറ്റൂരില്‍ വന്ന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ കേന്ദ്രഭരണകക്ഷിയെന്ന നിലയില്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. ത്രീഡി വിജ്ഞാപനം വന്ന ശേഷവും ഡല്‍ഹിയില്‍ ചെന്ന് നിവേദനം നല്കാന് ബിജെപിയുടെ സംസ്ഥാന നേതൃത്വം പറഞ്ഞപ്പോള്‍ കൂടെ പോയത് അത് ചെയ്യാതിരുന്നതിന്റെ പേരിലാണ് വയല്‍ ഏറ്റെടുത്തത് എന്ന പഴി കേള്ക്കാതിരിക്കാനായിരുന്നുവെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
വാഗ്ദാനം ചെയ്ത് വഞ്ചിക്കൽ ബിജെപിയുടെ പതിവ് പരിപാടി: പി. ജയരാജൻ
വാഗ്ദാനം ചെയ്ത് വഞ്ചിക്കൽ ബിജെപിയുടെ പതിവ് പരിപാടിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ. ദേശീയപാതയുടെ അലൈൻമെന്റ് തീരുമാനിക്കുന്നത് നാഷണൽ ഹൈവേ അഥോറിറ്റിയാണ്. സാധാരണ ഗതിയിൽ അതിൽ മാറ്റം വരുത്തൽ സാധിക്കില്ല. അത് എല്ലാവർക്കുമറിയാം. എന്നാൽ ഇവിടെ സംഘപരിവാരത്തിന്റെ വാഗ്ദാനംചെയ്തുള്ള വഞ്ചനയാണ് കാണുവാൻ കഴിഞ്ഞത്.
വയൽക്കിളികളുടെ ഭാഗമായുള്ള സിപിഎമ്മുകാരെ സംഘപരിവാർ പാളയത്തിൽ എത്തിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ഇപ്പോൾ വയൽക്കിളികൾക്ക് ബിജെപിയുടെ വിശ്വാസ വഞ്ചന മനസിലായി കാണും. സിപിഎമ്മും എൽഡിഎഫും കൈകൊണ്ട നിലപാടാണ് പൂർണമായും ശരിയെന്ന് പൊതുസമൂഹത്തിന് ഇപ്പോൾ മനസിലായികാണുമെന്നും പി.ജയരാജൻ പറഞ്ഞു.